കൊട്ടാരക്കര: സോളർ ഗൂഢാലോചന കേസിൽ പ്രതികളായ കെബി ഗണേഷ്‌കുമാർ എംഎൽഎയ്ക്കും സോളർ കേസിലെ പരാതിക്കാരിക്കും താക്കീത് നൽകി കോടതി. പ്രതികൾ നിയമത്തിന് വിധേയരാകണമെന്നും വെളിയിൽ നിന്നുള്ള കളി വേണ്ടെന്നും കോടതി പറഞ്ഞു.
കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴും ഇരുവരും ഹാജരായിരുന്നില്ല. കേസ് ഡിസംബർ 6ലേക്കു മാറ്റിയ കോടതി ഇരുവരും അന്ന് നേരിട്ട് ഹാജരാക്കണമെന്നും നിർദേശിച്ചു. സോളാർ ഗൂഢാലോചന കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ് കുമാർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയതോടെയാണ് കേസ് വീണ്ടും ചർച്ചയായത്. സോളാർ പരാതിക്കാരിയും കെബി ഗണേഷ് കുമാർ എംഎൽഎയും അദ്ദേഹത്തിന്‍റെ ബന്ധു ശരണ്യ മനോജുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സിബിഐ കണ്ടെത്തല്‍.








