അടൂർ: സംരക്ഷിക്കാമെന്ന് വാക്ക് നൽകി ദത്തെടുത്ത തമിഴ് ബാലികയെ പീഡിപ്പിച്ച 63 കാരന് 109 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അടൂർ അതിവേഗ സ്‌പെഷൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. തടവ് ശിക്ഷ കൂടാതെ 6,25,000 രൂപ പിഴയും ഒടുക്കണം.
പീഡനത്തിന് ഇരയായ 12 കാരി ഉൾപ്പെടെ രണ്ട് പെൺകുട്ടികളും ഒരു സഹോദരനും വല്യമ്മയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞുവന്നത്. ഇവരുടെ മാതാപിതാക്കൾ ഉപേക്ഷിച്ചുപോകുകയായിരുന്നു. വിവരമറിഞ്ഞ ശിശുക്ഷേമ സമിതി കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരങ്ങളെ തിരുവല്ലയിലും അടൂരിലുമുളള ഓരോ വീടുകളിലും പെൺകുട്ടിയെ പ്രതിയുടെ കുടുംബവും ദത്തെടുത്തു. വല്യമ്മ പിന്നീട് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു. 2021 മാർച്ചിലും 2022 മെയ് മാസത്തിനുമിടയിലാണ് പീഡനം നടന്നത്.
പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും രണ്ട് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. ഒരു വർഷത്തോളമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പിഴ തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.












