കണ്ണൂർ : കെ സുധാകരനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം. കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. കെ സുധാകരൻ പാർട്ടി വിടും എന്ന സാഹചര്യം ഉയർന്നതോടെ സമ്മർദ്ദത്തിലായ ഹൈക്കമാൻഡ് ഒടുവിൽ അദ്ദേഹത്തിന് വഴങ്ങുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലും നിർണായകമായി.
എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം കെ സുധാകരന് വേണ്ടി മാത്രമായി മാറ്റിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. മണ്ഡലത്തിൽ സുധാകരന് വേണ്ടി ശക്തമായ ആവശ്യമായിരുന്നു ഉയർന്നുവന്നിരുന്നത്. കെ സുധാകരനെ പിണക്കിയാൽ കണ്ണൂരിൽ വൻ തിരിച്ചടി ഉണ്ടാകും എന്ന് രമേശ് ചെന്നിത്തല ഹൈകമാൻഡിനെ ബോധിപ്പിച്ചതിന് പിന്നാലെയാണ് സുധാകരൻ തന്നെ കണ്ണൂരിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപനം ഉണ്ടായത്. വിഷയത്തിൽ എ കെ ആന്റണിയും ഇടപെടൽ നടത്തിയിരുന്നു.
കണ്ണൂരില്‍ ടി.ഒ.മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും എന്നുള്ള പ്രചാരണം ശക്തമായതോടെയാണ് കെ സുധാകരൻ ഇന്ന് ഉച്ചയ്ക്ക് നിർണായകമായ ഒരു പത്രസമ്മേളനം വിളിച്ചിരുന്നത്. എന്നാൽ സാഹചര്യം കണക്കിലെടുത്ത് പത്രസമ്മേളനത്തിന് മണിക്കൂറുകൾക്കു മുൻപ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു.








