കാസറഗോഡ് : മഞ്ചേശ്വരത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന് വേണ്ടി ചുമരെഴുതിക്കൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. കുമ്പള ടെമ്പിള്‍ റോഡിൽ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ആയിരുന്നു കേന്ദ്രമന്ത്രി ചുമരെഴുത്ത് നടത്തിയത്.
വ്യാഴാഴ്ച രാവിലെ കുമ്പള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആയിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചത്. കെ സുരേന്ദ്രനെയും സുരേഷ് ഗോപിയേയും മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ജില്ലാ അദ്ധ്യക്ഷ എം.എല്‍.അശ്വനി, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയ് കുമാര്‍ റായ്, മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.രവീന്ദ്രന്‍, സുരേഷ് കുമാര്‍ ഷെട്ടി, വിക്രം പൈ, സുധാകര്‍ കാമത്ത്, എസ്.പ്രേമലത ഉള്‍പ്പെടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
കോൺഗ്രസിന് മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത് എന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സിപിഎമ്മിന് ആണെങ്കിൽ ചരിത്രത്തിൽ ഇല്ലാത്ത വിധമുള്ള വിമത ശല്യമാണ് ഉയരുന്നത്. എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ നിർണായക ശക്തിയായി മാറും എന്നും കെ സുരേന്ദ്രൻ പറഞ്ഞു.








