വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ശക്തമായ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. എൻ.ഡി.എ. സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം കാസർകോട് ബാങ്ക് റോഡിലും കുമ്പളയിലും നേരിട്ട് ചുമരെഴുത്തിൽ പങ്കുചേർന്ന അദ്ദേഹം പ്രവർത്തകർക്ക് ആവേശം പകർന്നു.
ഏതൊരു മതവിശ്വാസിക്കും സ്വന്തം വിശ്വാസം പിന്തുടരാനുള്ള അവകാശമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രനെപ്പോലുള്ള കരുത്തരായ ബി.ജെ.പി. നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ ഇക്കാര്യം ചിന്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രചാരണാർത്ഥം കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്താണ് സുരേഷ് ഗോപി ആദ്യമായി ചുമരെഴുതിയത്. തുടർന്ന് ക്ഷേത്രദർശനം നടത്തിയ അദ്ദേഹം പ്രത്യേക പൂജകളും വഴിപാടുകളും കഴിപ്പിച്ചു. കാസർകോട് കസബ കടപ്പുറം കൂറുംബ ഭഗവതി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.








