ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി വൻവിജയം നേടിയതിന് പിന്നാലെ, പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിൽ ലാൻഡ്‌സ്ലൈഡ് വിജയം നേടിയാണ് ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ അധികാരത്തിലെത്തുന്നത്.
ആകെ 297 സീറ്റുകളിൽ 209 സീറ്റുകളും നേടിയാണ് ബിഎൻപി അധികാരം പിടിച്ചെടുത്തത്. ബിഎൻപിയുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. 59.44 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി താരിഖ് റഹ്മാനുമായി ഫോണിൽ സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം തുടരുമെന്ന് മോദി വ്യക്തമാക്കി. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിജയത്തിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണത്തിൽ, ബംഗ്ലാദേശിന്റെ താൽപ്പര്യങ്ങൾക്കായിരിക്കും വിദേശനയത്തിൽ മുൻഗണന നൽകുകയെന്ന് താരിഖ് റഹ്മാൻ പറഞ്ഞു. ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി സന്തുലിതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഒരു രാജ്യത്തെയും ‘യജമാനനായി’ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര ബഹുമാനത്തോടെ ഇന്ത്യയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ബിഎൻപി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.








