തിരുവനന്തപുരം: എഐ ക്യാമറ നിരവധി തവണ നിയമലംഘനം കണ്ടെത്തിയെങ്കിലും നോട്ടീസ് അയക്കാത്തതിനെ തുടർന്ന് വൻ തുക പിഴ ഒടുക്കേണ്ടി വന്നിരിക്കുകയാണ് ബേക്കറി ജീവനക്കാരനായ 65കാരന്. കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കിള്ളി കുരുവിമുകൾ അനുഭവനിൽ അഗസ്റ്റിനാണ് വൻ തുക പിഴ ലഭിച്ചത്. 310 തവണയാണഅ എ.ഐ കാമറ പെറ്റി അടിച്ചത്. എന്നാൽ പിഴ മൊത്തം ഒന്നരലക്ഷം കഴിഞ്ഞിട്ടും നോട്ടീസ് കിട്ടാത്തതിനാൽ ഇക്കാര്യം അഗസ്റ്റിൻ അറിഞ്ഞിരുന്നില്ല. ഇത്രയും തവണ പെറ്റിയിട്ടിട്ടും ഒരുനോട്ടീസ് പോലും ലഭിക്കാത്തതാണ് നിയമലംഘനം തുടരാൻ ഇടയാക്കിയത്.
മകൻറെ പേരിലുള്ള ബൈക്കിലാണ് അഗസ്റ്റിൻ ബേക്കറിയിലേക്കും ഭക്ഷണഡെലിവറിക്കായും ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം അഗസ്റ്റിൻറെ സുഹൃത്ത് ബൈക്കിന് പെറ്റി വല്ലതുണ്ടോ എന്ന് മൊബൈൽ ഫോണിൽ പരിശോധിച്ചപ്പോഴാണ് 310 തവണയായി ഒന്നരലക്ഷത്തിലേറെ പെറ്റി ലഭിച്ച കാര്യം അറിയുന്നത്.
അഗസ്റ്റിൻ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ബേക്കറിക്ക് മുന്നിലുള്ള എ.ഐ കാമറയിലാണ് ഹെൽമെറ്റ് ധരിക്കാതെയുള്ള അഗസ്റ്റിൻറെ യാത്ര പിടികൂടിയത്. ഈ എഐ ക്യാമറ പ്രവർത്തനരഹിതമാണെന്ന പ്രചാരണം കാരണം ഈ ഭാഗത്തുള്ളവർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് പതിവാണെന്ന് ഇവിടുത്തെ വ്യാപാരികൾ പറയുന്നു.
Discussion about this post