അഹമ്മദാബാദ് : ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിനിടയിൽ പിച്ചിലേക്ക് അതിക്രമിച്ചു കയറി ഇന്ത്യൻ താരം വിരാട് കോഹ്ലിക്ക് അടുത്തെത്തിയ ആൾ ഓസ്ട്രേലിയൻ സ്വദേശിയെന്ന് സൂചന. ബെൻ ജോൺസൺ എന്നാണ് ഇയാൾ പോലീസിനോട് പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്ന ടീഷർട്ടും പലസ്തീൻ പതാകയുടെ നിറത്തിലുള്ള മാസ്കും ധരിച്ച് LGBTQ പതാകയും കൈയിലേന്തിയാണ് ഇയാൾ മൈതാനത്തേക്ക് അതിക്രമിച്ചു നടന്നത്. ബാറ്റിംഗിന് നിന്നിരുന്ന വിരാട് കോഹ്ലിക്ക് സമീപത്തേക്ക് ഇയാൾ ഓടിയെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പുറത്തേക്ക് മാറ്റി.
മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ഇയാളെ അഹമ്മദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ താൻ വിരാട് കോഹ്ലിയുടെ കടുത്ത ആരാധകൻ ആയതിനാലാണ് അടുത്തേക്ക് ചെന്നത് എന്നാണ് ഇയാൾ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ചന്ദ്ഖേഡ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യൽ നടത്തിവരികയാണ്.








