കണ്ണൂർ: പ്രതിപക്ഷ പാർട്ടികളുടെ കരിങ്കൊടി പ്രതിഷേധത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി പ്രതിഷേധവുമായി എത്തിയവർക്ക് നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് തങ്ങളുടെ വാഹനങ്ങളുടെ മുന്നിലേയ്ക്ക് കൊടിയുമായി ആരും ചാടി വരുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളസദസ്സ് ബഹിഷ്‌കരിച്ചു എന്നുമാത്രമല്ല, തെരുവിൽ നേരിടുമെന്നാണ് പറയുന്നത്. ആ നിലയിൽനിന്ന് പിന്മാറണമെന്ന് ആവർത്തിച്ചു പറഞ്ഞു. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. കുറച്ച് നല്ല ബുദ്ധി അവർക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്. ഇന്ന് ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് കൊടിയുമായൊന്നും ആരും ചാടിവരുന്നത് കണ്ടില്ല. അത് നേതൃത്വം നൽകിയ നിർദേശത്തിന്റെ ഭാഗമാണെങ്കിൽ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ല കാര്യമാണല്ലോ
പ്രഖ്യാപനങ്ങൾ ജനങ്ങൾതന്നെ മനസിരുത്തി നോക്കണം. തെരുവിൽ നേരിടുമെന്നാണ് ഒരു നേതാവ് പ്രഖ്യാപിച്ചത്. ആരെ, ഞങ്ങളെയല്ലല്ലോ തെരുവിൽ നേരിടേണ്ടത്. പരിപാടിയിൽ വരുന്ന ജനങ്ങളെയല്ലേ? ജനലക്ഷങ്ങളെ തെരുവിൽ നേരിടുമെന്നാണോ നിങ്ങൾ പറയുന്നത്.മറ്റൊരു നേതാവ് പറഞ്ഞത് തലസ്ഥാനം വരെ യാത്രയുടെ മുന്നിൽ കരിങ്കൊടികൾ വരാൻ പോവുകയാണെന്നാണ്. അതും മറ്റൊരു മോഹമാണ്. എന്നാൽ ഇന്ന് പകൽ അതിനെല്ലാം പുനർവിചിന്തനം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. മന്ത്രിമാർ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ആരെങ്കിലും ട്രെയിനിനു മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരു തരത്തിൽ എടുക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നടപടി മാതൃകാപരമാണെന്നും ഇതു തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post