മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ കള്ളങ്ങള്‍ തുറന്ന് കാട്ടി ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി ദാസ്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ വ്യാജ തിരഞ്ഞെടുപ്പോ ഉണ്ടാക്കിയ വ്യാജ അദ്ധ്യക്ഷനോ അല്ല ഇവിടെ പ്രശ്‌നമെന്നും, നടന്നത് രാജ്യ ദ്രോഹ കുറ്റമാണെന്നും ശങ്കു ടി ദാസ് പറയുന്നു. കോണ്‍ഗ്രസിന്റെ യുവജന പ്രസ്ഥാനം തിരഞ്ഞെടുപ്പെന്ന രീതിയില്‍ നടത്തുന്നത് ആഭ്യന്തര ഫണ്ട് കളക്ഷന്‍ ഡ്രൈവാണെന്നും ശങ്കു വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ശങ്കുവിന്റെ പ്രതികരണം.
ഒരു രാഷ്ട്രീയ സംഘടനയുടെ യുവജന വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരും മുദ്രയുമുള്ള വ്യാജ തിരിച്ചറിയല്‍ കര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചു വിതരണം ചെയ്യുന്നത് ഭാവിയില്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയേയും പൊതു തിരഞ്ഞെടുപ്പുകളെ പോലും എങ്ങനെ സ്വാധീനിച്ചേക്കും എന്ന ഗൗരവമായ ചോദ്യമാണ് ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തോട് കൃത്യമായി മറുപടി പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നിശ്ചയമായും ബാധ്യതയുണ്ടെന്നും ശങ്കു കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഏത് തിരഞ്ഞെടുപ്പിനും ആദ്യം വേണ്ട സംഗതി ഒരു വോട്ടേഴ്സ് ലിസ്റ്റ് ആണ്.
ഒരു നിശ്ചിത ഇലക്ട്രേറ്റിന്റെ പ്രതിനിധിയെ കണ്ടെത്താൻ ആണ് തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ എന്നത് കൊണ്ട് തിരഞ്ഞെടുപ്പിന് മുൻപ് ആദ്യം ആ ഇലക്ട്രേറ്റിനെ കൃത്യമായി നിർവചിച്ചു നിജപ്പെടുത്തേണ്ടതുണ്ടല്ലോ.
എന്താണ് വോട്ടർ ആവാനുള്ള മാനദണ്ഡം?
എത്ര പേർ നിലവിൽ ആ മാനദണ്ഡങ്ങൾ പാലിച്ചു വോട്ടവകാശം അനുഭവിക്കുന്നുണ്ട്?
ഇനിയെത്ര പേർക്ക് കൂടി ആ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചു വോട്ടർമാരായി എൻറോൾ ചെയ്യാൻ സാധിക്കും?
അങ്ങനെ ചെയ്യാനുള്ള സമയ പരിധി എത്ര?
ഇത്രയും സംഗതികൾ നിശ്ചയിച്ചു, അത് പ്രകാരം വോട്ടർ പട്ടികയിൽ ആളുകളെ ചേർക്കുകയും ഒഴിവാക്കുകയും ചെയ്ത്, നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ വോട്ടർ പട്ടിക അന്തിമമാക്കിയ ശേഷമാണ് ഏത് നാട്ടിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.
അതിന് ശേഷം മാത്രമാണ് സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്യുന്നതും, നാമനിർദ്ദേശം സമർപ്പിക്കുന്നതും, പ്രചരണം ആരംഭിക്കുന്നതും, വോട്ടെടുപ്പിനെ നേരിടുന്നതും ഒക്കെ.
ആദ്യമേ തിരഞ്ഞെടുപ്പ് തീയതിയും സ്ഥാനർത്ഥിയേയും പ്രഖ്യാപിച്ച ശേഷം പിന്നീട് സ്ഥാനാർഥികൾ തങ്ങൾക്ക് പറ്റുന്നത്ര ആളുകളെ വോട്ടർമാരായി ചേർക്കുന്ന പ്രതിഭാസം ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്തതാണ്.
എന്നാൽ അങ്ങനെയാണ് ചരിത്രപരമായ യൂത്ത് കോൺഗ്രസ്സിന്റെ സംഘടനാ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കപ്പെട്ടത്.
സ്ഥാനാർഥികൾക്ക് നോമിനേഷൻ സമർപ്പിക്കാനുള്ള സമയ പരിധി ജൂൺ 1 മുതൽ ജൂൺ 15 വരെ.
സൂക്ഷ്മ പരിശോധന ജൂൺ 16 മുതൽ ജൂൺ 21 വരെ.
നോമിനേഷൻ അംഗീകരിക്കൽ ജൂൺ 22ന്.
വോട്ട് ചെയ്യാനുള്ളവർക്ക് മെമ്പർഷിപ് ചേരാനുള്ള സമയം ജൂൺ 28 മുതൽ സെപ്റ്റംബർ 12 വരെ.
വോട്ടെടുപ്പ് അവസാനിക്കുന്ന തീയതി സെപ്റ്റംബർ 12.
അതായത് നാമ നിർദ്ദേശവും സൂക്ഷ്മ പരിശോധനയും നോമിനേഷനുകളുടെ ഫൈനലൈസേഷനും ഒക്കെ കഴിഞ്ഞ ശേഷവും വോട്ടെടുപ്പ് അവസാനിക്കുന്ന തീയതി വരെ വോട്ടർമാരെ മെമ്പർമാരായി ചേർക്കാൻ സാധിക്കും.
വോട്ടാറാവാനുള്ള മാനദണ്ഡം 50 രൂപ മെമ്പർഷിപ് ഫീസ് അടക്കുക മാത്രം.
മെമ്പർഷിപ് എടുക്കലും വോട്ട് ചെയ്യലും ഒരുമിച്ചാണ്.
ഏറ്റവും കൂടുതൽ ആളുകളുടെ പേരിൽ 50 രൂപ വെച്ച് അടയ്ക്കാൻ സാധിക്കുന്ന സ്ഥാനാർഥി വിജയിക്കും.
ഇത് യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പ് പോലുമല്ല.
യൂത്ത് കോൺഗ്രസ്സിന് മെമ്പർഷിപ് ഫീ ഇനത്തിൽ വ്യാപകമായി പണം പിരിക്കാനുള്ള ഒരു നാടകം മാത്രമാണ്.
അതിനെ ജനാധിപത്യ പ്രക്രിയ എന്നൊക്കെ വിളിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്.
ഇതിൽ എന്തിന്റെയെങ്കിലും ആധിപത്യം ഉണ്ടെങ്കിൽ അത് പണത്തിന്റെ മാത്രം ആധിപത്യമാണ്.
ഈ തിരഞ്ഞെടുപ്പിൽ വ്യാജ രേഖ ഉപയോഗിച്ചുള്ള കള്ള വോട്ടിംഗ് നടന്നു എന്നത് ഒരു അത്ഭുതമേയല്ല.
കാരണം അത്തരം കാര്യങ്ങൾ തടയണമെന്നൊരു താല്പര്യം പോലും ഈ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചവർക്കില്ല.
എന്ത് കള്ളവും ചതിയും ചെയ്തും പരമാവധി ആളെ കൂട്ടി വോട്ട് ഉണ്ടാക്കാൻ സ്ഥാനാർഥികൾക്ക് സമ്പൂർണ്ണമായ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് അതിന്റെ ഘടന പോലും നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
അടിസ്ഥാനപരമായി ആ തിരഞ്ഞെടുപ്പ് തന്നെ വ്യാജമാണ്.
വോട്ടെടുപ്പ് തീയതി വരെ മെമ്പർഷിപ് എടുത്തു വോട്ട് ചെയ്യാൻ അവസരം നൽകുകയും മെമ്പർഷിപ്പിനുള്ള മാനദണ്ഡം അമ്പത് രൂപ അടക്കുക മാത്രമാണെന്ന് നിശ്ചയിക്കുകയും ചെയ്‌താൽ സ്വാഭാവികമായി എന്താണ് സംഭവിക്കുക?
ജയിക്കണമെന്ന് ആഗ്രഹമുള്ള സ്ഥാനാർഥികൾ തങ്ങൾക്ക് വോട്ട് ചെയ്യാമെന്ന് സമ്മതിക്കുന്നവരെ മുഴുവൻ മെമ്പർമാരാക്കി എൻറോൾ ചെയ്യിക്കും.
അവരുടെ മെമ്പർഷിപ് ഫീ സ്വയം അടയ്ക്കും.
ചിലവാക്കാൻ അമ്പത് ലക്ഷം കയ്യിലുള്ളവൻ ഒരു ലക്ഷം വോട്ട് പിടിക്കും.
ഒരു കോടി കയ്യിലുള്ളവൻ രണ്ട് ലക്ഷം വോട്ട് പിടിച്ചു മറ്റവനെ തോൽപിക്കും.
കൂടുതൽ പണമിറക്കാൻ പറ്റുന്നവൻ ജയിക്കും.
ഏറ്റവുമധികം പണം പിരിച്ചു തന്നവനെ സംഘടന പ്രസിഡന്റ് ആക്കി പുരസ്കരിക്കും.
ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ വിഭാവനം ചെയ്യപ്പെട്ട ശൈലി തന്നെ.
യൂത്ത് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത ആര് തന്നെ കേറി വോട്ട് ചെയ്താലും അവർ കൃത്യമായി മെമ്പർഷിപ് ഫീ അടയ്ക്കുന്നിടത്തോളം ഈ സങ്കൽപ പ്രകാരം അതിലൊരു അപാകതയുമില്ല.എന്നിട്ടും അതിലൊരു പ്രശ്നം വരുന്നത് ചിലവാക്കാൻ വേണ്ടത്ര പണം ഉണ്ടായിട്ടും മെമ്പറായി വോട്ട് ചെയ്യാൻ ആവശ്യമുള്ളത്ര ആളെ കിട്ടാതെ വരുമ്പോൾ ആണ്.
ഒരു കോടി മാത്രം പോരല്ലോ.
രണ്ട് ലക്ഷം ആളും വേണ്ടേ?
ഡിജിറ്റൽ ആയിട്ടെങ്കിലും!
അപ്പോളാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി ബോഗസ് മെമ്പർഷിപ് ചേർക്കേണ്ടി വരുന്നത്.
ഒരേ ആളുടെ മദർ ഐ.ഡി കാർഡ് വെച്ച് അയ്യായിരം ആളുകൾക്ക് ഫേക്ക് ഐ.ഡികൾ ഉണ്ടാക്കേണ്ടി വരുന്നത്.
വ്യാജ ഇലക്ഷൻ ഐ.ഡികൾ ഉണ്ടാക്കാൻ പ്രത്യേക ആപ്പ് തന്നെ പുറത്തിറക്കേണ്ടി വരുന്നത്.
ജനിക്കാനിരുക്കുന്നവരെയും മരിച്ചു പോയവരെയും വരെ യൂത്ത് കോൺഗ്രസ്സിൽ അംഗത്വം എടുപ്പിക്കേണ്ടി വരുന്നത്.
പക്ഷെ അത് കൂടി ചെയ്യുന്നതോട് കൂടി വിഷയത്തിന്റെ സ്വഭാവം മാറുകയാണ്.
യൂത്ത് കോൺഗ്രസ്സിന്റെ ഒരു ആഭ്യന്തര ഫണ്ട് കളക്ഷൻ ഡ്രൈവ് നാടകം എന്നതിനപ്പുറത്തേക്ക് ഈ വ്യാജ തിരഞ്ഞെടുപ്പ് രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന ഒരു ക്രൈം ആയി മാറുന്നത്.
റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്റ്റിലെ സെക്ഷൻ 171 ഡി – തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആൾമാറാട്ടം (Impersonation at Elections).
ഐ.പി.സി സെക്ഷൻ 465 – വ്യാജരേഖ ചമയ്ക്കൽ ( Forgery).
ഐ.പി.സി സെക്ഷൻ 468 – ആരെയെങ്കിലും ചതിയ്ക്കണമെന്ന ഉദ്ദേശത്തോടെയുള്ള വ്യാജരേഖാ നിർമ്മാണം (Forgery for the purpose of Cheating).
ഐ.ടി ആക്ട് സെക്ഷൻ 66 സി – വ്യക്തി വിവര ചോരണം (Identity Theft).
ആർ.പി ആക്ട് സെക്ഷൻ 31 – തെറ്റായ സത്യപ്രസ്താവം (False Declaration).
ഇങ്ങനെ രാജ്യത്ത് നിലനിൽക്കുന്ന നിരവധി നിയമങ്ങളെ ലംഘിക്കുന്ന ഒരു ക്രിമിനൽ കുറ്റകൃത്യമായി അത് മാറുന്നു.
അതിലുപരിയായി ഒരു രാഷ്ട്രീയ സംഘടനയുടെ യുവജന വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരും മുദ്രയുമുള്ള വ്യാജ തിരിച്ചറിയൽ കർഡുകൾ വ്യാപകമായി നിർമിച്ചു വിതരണം ചെയ്യുന്നത് ഭാവിയിൽ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയേയും പൊതു തിരഞ്ഞെടുപ്പുകളെ പോലും എങ്ങനെ സ്വാധീനിച്ചേക്കും എന്ന ഗൗരവമായ ചോദ്യങ്ങളും അതുയർത്തുന്നു.
അവിടെയാണ് പ്രശ്നത്തിന്റെ ഗ്രാവിറ്റി മാറുന്നത്.
ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രവർത്തകർക്ക് അതിനെതിരെ പരാതി ഉയർത്തേണ്ടിയും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് അത് അന്വേഷിക്കേണ്ടിയും വരുന്നത്.
അല്ലാതെ യൂത്ത് കോൺഗ്രസ്സ് അവരുടെ പതിവ് ആഭ്യന്തര തരികിടകൾ തുടരുന്നതും അതിന്റെ ഭാഗമായി അവർക്ക് സംസ്ഥാനത്ത് ഒരു വ്യാജ പ്രസിഡന്റ് ഉണ്ടാവുന്നതും ഒന്നും പൊതു സമൂഹത്തിന്റെ പ്രശ്നമേയല്ല.
പൊതു സമൂഹത്തിനു മുന്നിലുള്ള ഗൗരവമായ പ്രശ്നം ഒരു സംഘടനാ തിരഞ്ഞെടുപ്പിലെ വിജയത്തിന് വേണ്ടി പോലും ഇത്രമേൽ അധാർമ്മികവും നിയമ വിരുദ്ധവുമായ പ്രവർത്തികൾ ചെയ്യാൻ പോലും മടിയില്ലാത്ത ആളുകൾ വ്യാജ ഐ.ഡികളുടെ കരുത്തിലും പണാധിപത്യത്തിന്റെ കൊഴുപ്പിലും സ്വയം നേതാക്കളായി അവരോധിച്ചു ഞെളിഞ്ഞു നടക്കുന്നതുയർത്തുന്ന ആശങ്കയാണ്.
അക്കാര്യത്തിൽ പൊതുസമൂഹത്തോട് കൃത്യമായി മറുപടി പറയാൻ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് നിശ്ചയമായും ബാധ്യതയുണ്ട്.
കുട്ടികളുടെ കാര്യം കുട്ടികൾ പറയും എന്ന അഴകൊഴമ്പ് കൊണ്ടതിനെ നേരിടാനാവില്ല.
ഈ കുട്ടി കളി എപ്പോളേ കൈവിട്ട് പോയിരിക്കുന്നു!
Discussion about this post