തിരുവനന്തപുരം: തലസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇപ്പോഴും തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്. രണ്ട് ഷട്ടർ 30 സെന്റിമീറ്ററും ഒരു ഷട്ടർ 10 സെന്റിമീറ്ററും ഉയർത്തി. മുതിരപ്പുഴയുടെ തീരദേശത്ത് ജാഗ്രത നിർദ്ദേശം നൽകി. ഇടുക്കി നെടുങ്കണ്ടം കല്ലാർ അണക്കെട്ടും തുറന്നിട്ടുണ്ട്. ഒരു ഷട്ടർ പത്ത് സെന്റിമീറ്ററാണ് തുറന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ടാണ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം,ഇടുക്കി ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ന്യൂനമർദ്ദത്തിന്റേയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post