കപൂർത്തല: സുൽത്താൻപൂർ ലോധിയിൽ പോലീസും നിഹാംഗ് സിഖുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിൾ മരിച്ചു. സുൽത്താൻപൂർ ലോധി പോലീസ് സ്‌റ്റേഷനിലെ ജസ്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലോധിയിലെ ഒരു ഗുരുദ്വാരയുടെ നിയന്ത്രണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. നിഹാംഗുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസുകാർ പോയപ്പോഴാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രധാന ഗുരുദ്വാര ബെർ സാഹിബിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഗുരുദ്വാര അകാൽ ബംഗയുടെ നിയന്ത്രണത്തെച്ചൊല്ലി കഴിഞ്ഞ മൂന്ന് ദിവസമായി നിഹാംഗ് ഗ്രൂപ്പുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. വ്യാഴാഴ്ച പുലർച്ചെ മാൻ സിംഗ് നയിക്കുന്ന നിഹാംഗ് ഗ്രൂപ്പിൽ നിന്ന് ഗുരുദ്വാര ഒഴിപ്പിക്കാൻ പോലീസ് ശ്രമിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വഷളായി. തുടർന്ന് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആയുധധാരികളായ നിഹാംഗുകൾ ഗുരുദ്വാര അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നാണ് വിവരം.
Discussion about this post