തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് പിൻവലിച്ച് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ. ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ്. പരാതിക്കാരിയുടെ ഉദ്ദേശം സംശയാസ്പദമാണെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടിയെന്ന് ഇതുമായി ബന്ധപ്പെട്ട അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം വർദ്ധിക്കുന്നുവെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശിനിയാണ് പരാതി നൽകിയത്. എന്നാൽ പരാതിക്കാരി ഒരു വിഷയം പരാമർശിക്കുകയല്ലാതെ പൊതു പ്രത്യേക സംഭവത്തെക്കുറിച്ച് ആധികാരികമായി പറയുന്നില്ലെന്ന് പ്രിൻസിപ്പൽ ഡയറക്ടർ രണ്ടാമത് ഇറക്കിയ ഉത്തരവിൽ പറയുന്നു. അതിനാൽ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണ്. അഥിനാൽ തുടർനടപടി സ്വീകരിക്കുന്നില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
തദ്ദേശ വകുപ്പിറക്കിയ ഉത്തരവ് വലിയ വിവാദം ആയിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ ഉത്തരവിറക്കിയ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണവും ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചതായുള്ള അറിയിപ്പ്.
Discussion about this post