കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. സിവിൽ എൻജിനീയറിങ് രണ്ടാം വർഷം വിദ്യാർത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാം വർഷ വിദ്യാർത്ഥിനികളായ നോർത്ത് പറവൂർ സ്വദേശിനി ആൻ റുഫ്ത, കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിനി സാറാ തോമസ്,പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജേക്കബ് എന്നിവരാണ് മരിച്ചത്.ആൽവിൻ കുസാറ്റ് വിദ്യാർഥിയല്ല. സുഹൃത്തുക്കൾക്കൊപ്പം ക്യാംപസിൽ എത്തിയതാണ് ആൽവിൻ.
64 പേർക്ക് പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. നാലുപേരെയും എത്തിച്ചത് മരിച്ച നിലയിലായിരുന്നു. 46 പേരെ കളമശേരി മെഡി. കോളജിലും 16 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവേശന കവാടത്തിലാണ് തിരക്കുണ്ടായത്. തിക്കിലും തിരക്കിലും വിദ്യാർഥികൾ ബോധംകെട്ടുവീണു.
കുസാറ്റിൽ മൂന്നു ദിവസമായി നടക്കുകയായിരുന്ന ടെക് ഫെസ്റ്റ് ധിഷണയുടെ അവസാന ദിവസമാായ ഇന്ന് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പാണ് അപകടം നടന്നത്. ഗാനമേള നടക്കാനിരുന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ തിരക്ക് ഉണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ പുറത്തുനിന്നവർ ഓഡിറ്റോറിയത്തിന് അകത്തേക്ക് തള്ളിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയത്.
Discussion about this post