ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പിടിച്ച് കുലുക്കിയ ഭീകരാക്രമണം നടന്നിട്ട് 15 വർഷങ്ങൾ പൂർത്തിയാകുന്നു. 2008 നവംബർ 26നായിരുന്നു ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണം.
26/11 എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ഇസ്ലാമിക ഭീകരവാദികളായ 10 നരാധമന്മാരായിരുന്നു അന്ന് മുംബൈ നഗരത്തിൽ തേർവാഴ്ച നടത്തിയത്.
2008 നവംബർ 26ന് രാത്രിയാണ് ലഷ്കർ ഇ ത്വയിബ ഭീകരർ മുംബൈ നഗരത്തിൽ പ്രവേശിച്ച് ആക്രമണം നടത്തിയത്. നാല് ദിവസത്തെ അഴിഞ്ഞാട്ടത്തിനിടെ ഭീകരർ 166 നിരപരാധികളെ കൊന്ന് തള്ളുകയും 300 പേരെ മാരകമായ പരിക്കിന്റെ തീരാദുരിതങ്ങളിലേക്ക് തള്ളി വിടുകയും ചെയ്തു.
ഏറ്റവും കൂടുതൽ നാശം കുറഞ്ഞ സമയത്തിനുള്ളിൽ വരുത്തുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം. അതിനായി ഇവർ മുംബൈയിലെ താജ് ഹോട്ടൽ, ഒബ്രോയി ഹോട്ടൽ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, നരിമാൻ ഹൗസിലെ ജൂതകേന്ദ്രം, ലിയോപോൾഡ് കഫേ എന്നിവിടങ്ങൾ തിരഞ്ഞെടുത്തു. ഇന്ത്യക്കാർക്ക് പുറമേ നിരവധി യൂറോപ്യന്മാരും ജൂതന്മാരും ഉള്ള സ്ഥലങ്ങളായിരുന്നു ഇത്.
ആക്രമണം അഴിച്ചുവിട്ട ഒൻപത് ലഷ്കർ ഭീകരരെയും വധിച്ച സൈന്യം, ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ ആക്രമണം നടത്തിയ അജ്മൽ അമീർ കസബ് എന്ന പാകിസ്താൻ ഭീകരനെ ജീവനോടെ പിടിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം 2010 മെയ് മാസത്തിൽ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം പൂനെയിലെ അതീവ സുരക്ഷാ ജയിലിൽ ഇയാളെ തൂക്കിലേറ്റി.
ദുരന്തത്തിന് സാക്ഷ്യം വഹിച്ചവരുടെ ഓർമ്മകളിൽ ഇന്നും ഞെട്ടിക്കുന്ന അനുഭവമാണ് മുംബൈ ഭീകരാക്രമണം. അന്ന് രാജ്യം പഠിച്ച പാഠങ്ങൾ പിന്നീട് ആഗോള സുരക്ഷയിൽ നിർണായകമായി.
മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികം ആചരിക്കുന്ന ഈ വർഷം, ലഷ്കർ ഇ ത്വയിബയെ ഇസ്രയേൽ ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇന്ത്യൻ സർക്കാരിന്റെ യാതൊരു അപേക്ഷയും കൂടാതെയാണ് ഇസ്രയേൽ ഇപ്രകാരം ചെയ്തത്.
ലഷ്കർ ഇ ത്വയിബയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയായി കഴിഞ്ഞതായി ഇസ്രയേൽ എംബസി പ്രസ്താവന പുറപ്പെടുവിച്ചു. സാധാരണ ഗതിയിൽ സ്വന്തം രാജ്യത്തിന് നേർക്ക് ആക്രമണം നടത്തുന്ന സജീവ ഭീകര സംഘടനകളെയാണ് ഇസ്രയേൽ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നത്. ഭീകതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനുള്ള ഐക്യദാർഢ്യം എന്ന നിലയിലാണ് ഇസ്രയേൽ ലഷ്കറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി ജനീവയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പോസ്റ്റർ പ്രസർശനം നടന്നു. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സാധാരണക്കാരുടെയും വീരമൃത്യു വരിച്ച സൈനികരുടെയും സ്മരണയ്ക്ക് മുന്നിൽ ബാഷ്പാഞ്ജലി അർപ്പിക്കുകയാണ് രാജ്യം.
Discussion about this post