തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികളാണ് സംസ്ഥാനത്ത് രൂക്ഷമാകുന്നത്.
. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രത്യേക ശ്രദ്ധ പുലർത്തണം എന്നും നിർദ്ദേശമുണ്ട്. പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.
മൂന്ന് ജില്ലകളിലെയും നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണ്. ഇതേ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. മഴക്കാലം ആകുന്നതിന് മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലവത്തായി നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതിൽ വീഴ്ച സംഭവിച്ചതായും യോഗം വിലയിരുത്തി.
നിലവിൽ ഇടവിട്ടുള്ള മഴയാണ് സംസ്ഥാനത്ത് തുടരുന്നത്. ഇത് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. വെള്ളിയാഴ്ച 86 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Discussion about this post