ലക്‌നൗ: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മാറ്റുന്നത് തുടർന്ന് യുപി പോലീസ്. 3,238 ഉച്ചഭാഷിണികളാണ് ഈ മാസം അഴിച്ചുമാറ്റിയത്. ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി ഉച്ചഭാഷിണികൾ എടുത്ത് മാറ്റാൻ അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽയിരുന്നു. ഇതേ തുടർന്നാണ് നടപടി.
അനധികൃതമായി സ്ഥാപിച്ച ഉച്ചഭാഷിണികളാണ് അഴിച്ചുമാറ്റിയത്. ഇതിന് പുറമേ 7,288 ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിച്ചു. അനുവദനീയമായതിൽ അധികം ശബ്ദത്തോടെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. പരിശോധിച്ച ശേഷം ഇവയുടെ ശബ്ദം കുറയ്ക്കുകയായിരുന്നു.
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരും. വൈകീട്ട് അഞ്ചിനും ഏഴിനും ഇടയിൽ ആരാധനാലയങ്ങളിൽ നേരിട്ട് എത്തി പരിശോധന നടത്താൻ പോലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും. ശേഷവും നിയമ ലംഘനം തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post