ന്യൂഡൽഹി : മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന സായുധസംഘമായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) അക്രമം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്ക്. ന്യൂഡൽഹിയിൽ സമാധാന ഉടമ്പടിയിൽ യുഎൻഎൽഎഫ് ഒപ്പുവെച്ചതായും ഉടൻ തന്നെ മുഖ്യധാരയിൽ ചേരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
യുഎൻഎൽഎഫ് സമാധാനത്തിന്റെ പാതയിലേക്ക് എത്തുന്നത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നേതൃത്വം നൽകുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ കാര്യം വ്യക്തമാക്കിയത്.
മണിപ്പൂർ താഴ്‌വരയിൽ പ്രവർത്തിച്ചുവരുന്ന ഏറ്റവും പഴയ സായുധസംഘമായ യുഎൻഎൽഎഫിനെ ജനാധിപത്യ പ്രക്രിയകളിലേക്ക് സ്വാഗതം ചെയ്യുന്നതായി അമിത് ഷാ അറിയിച്ചു. സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെയുള്ള യാത്രയ്ക്ക് അവർക്ക് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഗവൺമെന്റും മണിപ്പൂർ ഗവൺമെന്റും യുഎൻഎൽഎഫുമായി ഇന്ന് ഒപ്പുവച്ച സമാധാന കരാർ ആറ് പതിറ്റാണ്ട് നീണ്ട സായുധ പ്രസ്ഥാനത്തിന് അന്ത്യം കുറിക്കുകയാണ് . എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലെ ഒരു സുപ്രധാന നേട്ടമാണ് ഇത്. വടക്കുകിഴക്കൻ ഇന്ത്യയിലെ യുവാക്കൾക്ക് മികച്ച ഭാവിയാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യമെന്നും അമിത്രാ വ്യക്തമാക്കി.
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും ഈ ചരിത്രപരമായ സംഭവത്തെ സ്വാഗതം ചെയ്തു. സമാധാനപൂർണവുമായ വടക്ക്-കിഴക്കൻ ഇന്ത്യക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി മോദിയുടെ അചഞ്ചലമായ പിന്തുണയും കാഴ്ചപ്പാടുമാണ് ഇത് സാധ്യമാക്കിയതെന്ന് ബിരേൻ സിംഗ് വ്യക്തമാക്കി.
Discussion about this post