സന്നിധാനം; മകളുമൊത്ത് ശബരിമല സന്നിധാനത്ത് സംഗീത വിരുന്ന് ഒരുക്കി ശിവമണി. പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഭാഗ്യമെന്നും തന്റെ ഉയർച്ചയ്ക്കു കാരണം അയ്യപ്പനാണെന്നും ശിവമണി പറഞ്ഞു. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദർശനത്തിന് എത്തിയത്.
രാവിലെ ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ദർശനത്തിന് എത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയേയും കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്. ശിവമണിയേയും, ഗായകൻ സുധീപ് കുമാർ, കീബോർഡ് പ്ലയറും ഈ വർഷത്തെ സംഗീത നാടക അക്കാദമി ജേതാവുമായ പ്രകാശ് ഉള്ളിയേരിയേയും മേൽശാന്തി പൊന്നാടയണിയിച്ചു.
തുടർച്ചയായ 35 ാം തവണയാണ് ശിവമണി ശബരിമലയിൽ എത്തുന്നത്. മകളുമൊത്ത് ദർബൂക്കയിലും ഡ്രമ്മിലും തീർത്ത ഗാനവിരുന്ന് ആസ്വദിക്കാൻ നിരവധി അയ്യപ്പ ഭക്തരാണ് കാത്തുനിന്നത്. അച്ഛനൊപ്പം മകളും ഡ്രമ്മിൽ താളം പിടിച്ചത് ക്യാമറകൾക്കും കൗതുകമായി. ഗണപതിയെ സ്തുതിച്ചുകൊണ്ടുളള സുധീപ് കുമാറിന്റെ കീർത്തനത്തോടെയാണ് ശിവമണി സംഗീതവിരുന്ന് ആരംഭിച്ചത്.
Discussion about this post