ന്യൂഡൽഹി : നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയ്ക്കെതിരായി നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ തൽസമയം കൈമാറാൻ തയ്യാറാണെന്ന് നേപ്പാൾ അറിയിച്ചു. ഭീകര സംഘടനകൾ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ നേപ്പാൾ അതിർത്തി ഉപയോഗിക്കുന്ന കാര്യം ഇന്ത്യ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്ന വിവരങ്ങൾ തൽസമയം ഇന്ത്യയുമായി പങ്കിടാൻ തയ്യാറാണെന്ന് നേപ്പാൾ അറിയിച്ചത്.
എസ്എസ്ബി ഡയറക്ടർ ജനറൽ രശ്മി ശുക്ല നേപ്പാൾ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും നേപ്പാൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും എപിഎഫ് ഇൻസ്പെക്ടർ ജനറൽ രാജു ആര്യാലുമായി ചർച്ച നടത്തുകയും ചെയ്തു. ഇന്തോ-നേപ്പാൾ അതിർത്തി കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി രണ്ട് അതിർത്തി കാവൽ സേനകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ചർച്ചകൾ നടക്കുന്നത്.
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സേനകൾ തമ്മിലുള്ള നിർണായക വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഈ ചർച്ചകൾ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. യുപിയിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ സൗനാലി അതിർത്തി, ബിഹാറിലെ ബൈർഗാനിയ, റക്‌സോൾ, നർകതിയാഗഞ്ച് അതിർത്തി എന്നിവ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കുന്നത് വർദ്ധിച്ചതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപക്ഷവും വിശദമായ ചർച്ച നടത്തുന്നത്.
Discussion about this post