മുംബൈ: ദുബായില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെയും സുഹൃത്തായ പാക്കിസ്ഥാന് സ്വദേശിയെയും വെടിവച്ചു കൊല്ലാന്‍ ഉത്തരവ്. 2013ല്‍ ഇരിങ്ങാലക്കുട സ്വദേശിനി നിമ്മി ധനഞ്ജയനെ (ബുഷറ-24) ശ്വാസംമുട്ടിച്ചു കൊന്നു മൃതദേഹം കുപ്പത്തൊട്ടിയില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് മഹാരാഷ്ട്രാ സ്വദേശി ആത്തിഫ് ഖമറുദീന് പോപറെ, കൂട്ടാളി അലി എന്നിവരെയാണു ശിക്ഷിച്ചത്. കീഴ്ക്കോടതി ഉത്തരവ് ഉന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ഇന്ത്യയിലേക്ക് കടന്ന ആതിഫിന് അവസാനം ദുബായിലേക്ക് തിരികെ പോയി കീഴടങ്ങേണ്ടതായി വന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആതിഫ് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും ഒക്ടോബറില്‍ അത് തള്ളിപോകുകയായിരുന്നു. യു.എ.ഇയിലെ നിയമമനുസരിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതിക്ക് മാപ്പ് നല്കിയാല് മാത്രമേ ശിക്ഷയില്‍ ഇളവു ലഭിക്കുള്ളു.
എന്റെ മരുമകന്റെ ശിക്ഷ നടപ്പാക്കണം. ഒരിക്കലും എന്റെ മകളെ കൊലപ്പെടുത്തിയതിന് അവന് ഞാന്‍ മാപ്പു നല്‍കില്ലെന്ന് നിമ്മിയുടെ അമ്മ ഉഷധനഞ്ജയന് പറഞ്ഞു. ആതിഫിന്റെയും ബുഷ്റയുടെയും ആറു വയസ്സുള്ള മകളുടെ കസ്റ്റഡിക്കായി ബോംബെ ഹൈക്കോടതിയില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേസ് നല്‍കിയിരിക്കുകയാണ്. കുട്ടിയുടെ കസ്റ്റഡി ആതിഫിന്റെ കുടുംബത്തിന് ലഭിക്കില്ലെന്നും. കുട്ടിയുടെ അമ്മയെ കൊല്ലാന്‍ മാത്രം വൈരാഗ്യം സൂക്ഷിച്ചിരുന്ന വ്യക്തിയുടെ കുടുംബത്തിന് കുട്ടിയുടെ സംരക്ഷണ ചുമതല കോടതി നല്‍കില്ല എന്നാണ് ഉഷധനഞ്ജയന്റെ അഭിഭാഷകന് പറയുന്നത്.
ഫിലിപ്പീന്‍സ് യുവതിയുമായി മകനു ബന്ധമുണ്ടെന്നു മരുമകള്‍ പലവട്ടം ഫോണില്‍ അറിയിച്ചിരുന്നതായി പ്രതിയുടെ പിതാവ് നല്കിയ മൊഴിയാണു നിര്‍ണായകമായത്. വിവാഹമോചനം നേടിയാല്‍ ജീവനാംശം നല്‍കണമെന്നതിനാലാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കുടുംബത്തോടൊപ്പം ഠാക്കൂര്‍വാഡിയില്‍ താമസിച്ചിരുന്ന നിമ്മി, കോളജില്‍ പഠിക്കുമ്പോഴാണു ആത്തിഫുമായി പ്രണയത്തിലായത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു 2008ല്‍ വിവാഹിതരായി. ബുഷറയെന്നു പേരുമാറ്റുകയും ചെയ്തു. 2009ല്‍ മകള്‍ പിറന്നതിനു ശേഷം രണ്ടുവര്‍ഷം കൂടി കഴിഞ്ഞാണു ബുഷറ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ദുബായിലെത്തിയത്. സഹോദരന് നിഗിലും ഇതിനിടെ ദുബായില്‍ ജോലി നേടി.
നിമ്മിയെക്കുറിച്ച് ഏതാനും ദിവസമായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്നു നിഗില്‍ അന്വേഷിച്ചെത്തിയെങ്കിലും താമസസ്ഥലത്തു കണ്ടെത്താനായില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്കി. പിന്നീടാണു ബര്‍ദുബായില്‍ മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്കു ശേഷം ആത്തിഫ് മുംബൈയ്ക്കു മുങ്ങിയെങ്കിലും റായ്ഗഡ് പൊലീസ് തിരയുന്നുവെന്നു മനസ്സിലാക്കി ദുബായിലേക്കു തന്നെ മടങ്ങി. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ആതിഫിന്റെ അറസ്റ്റ്.
Discussion about this post