ഹിൻഡൻബെർഗ് റിപ്പോർട്ട് എട്ടു നിലയിൽ പൊട്ടി. 6 ദിവസത്തിനുള്ളിൽ 46,663 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഗൗതം അദാനി
ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ 5.6 ബില്യൺ ഡോളറിന്റെ (46,663 കോടി രൂപ) ആസ്തി വർദ്ധിപ്പിച്ച് ഗൗതം അദാനി. അമേരിക്കൻ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണത്തെത്തുടർന്ന് വലിയ തിരിച്ചടികൾ നേരിട്ടതിനു ശേഷം അതിശയിപ്പിക്കുന്ന തിരിച്ചുവരവാണ് ഗൗതം അദാനി നടത്തിയിരിക്കുന്നത്
അദാനി ഗ്രൂപ്പിനെതിരെയുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ സുവിശേഷ പ്രമാണമായി പരിഗണിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് ഹിൻഡൻബർഗ് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുന്നത് മാറ്റിവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നത്.
വിപണി ഈ പരാമർശത്തെ ഒരു നല്ല ലക്ഷണമായി കണക്കാക്കുകയും അദാനി ഗ്രൂപുകളിൽ വൻതോതിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ചൊവ്വാഴ്ച, കമ്പനിയുടെ വിപണി മൂല്യം 12 ബില്യൺ ഡോളർ ഉയർന്നിരുന്നു.
ഗൗതം അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചതായി ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. എന്നാൽ ഇത് വെറും മാദ്ധ്യമ റിപ്പോർട്ട് ആണെന്നും, അതിനെ ഒരു സുവിശേഷ പ്രമാണമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ സെബിയോട് കോടതി ആവശ്യപ്പെട്ടു.
ഹിൻഡൻബെർഗ് ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിന് 153 ബില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ടതിന്റെ ഒരു വലിയ ഭാഗം തിരിച്ചു പിടിച്ചിരുന്നു. ഹിൻഡൻബെർഗിനെ വെറുമൊരു മാദ്ധ്യമ റിപ്പോർട്ട് മാത്രമായേ കാണാനാകൂ എന്ന സുപ്രീം കോടതി വിധിയോട് കൂടെ ഗൗതം അദാനി കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുകയാണ്.
Discussion about this post