ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോൺഗ്രസിന്റെ തകർച്ചയും ഇൻഡി സഖ്യത്തിന്റെ ഭാവിയും വലിയ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. ഇതിനിടെ വിസ്മരിച്ച് പോകുന്ന കാര്യമാണ് സിപിഎമ്മിന്റെ നിലവിലെ സ്ഥിതി. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ സിപിഎം എംഎൽഎമൊരുടെ എണ്ണം 79 ആയി കുറഞ്ഞിരിക്കുകയാണ്. ഇതിൽ 62 എംഎൽഎമാരും കേരളത്തിലാണ്. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകൾ സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. കേരളം കഴിഞ്ഞാൽ സിപിഎമ്മിന് രണ്ടക്കത്തിൽ എംഎൽഎമാരുള്ളത് ത്രിപുരയിൽ മാത്രമാണ്.
2018 ലെ രണ്ട് സീറ്റ് ഇത്തവണ ഇരട്ടിയാക്കാമെന്ന് കരുതിയെങ്കിലും കയ്യിലിരുന്ന സീറ്റും പോയി രാജസ്ഥാനിൽ സംപൂജ്യരായിരിക്കുകയാണ് സിപിഎം. രാജസ്ഥാനിൽ 2018ൽ 28 സീറ്റിൽ മത്സരിച്ച സിപിഎം, ഇത്തവണ 17 സീറ്റിൽമാത്രം മത്സരിച്ചാൽ മതിയെന്ന് തീരുമാനിച്ചു. എന്നാൽ, ഫലംവന്നപ്പോൾ സിറ്റിങ് സീറ്റുകൾപോലും നഷ്ടപ്പെട്ടു.
മദ്ധ്യപ്രദേശിൽ സിപിഎം മത്സരിച്ച നാലു സീറ്റിൽ രണ്ടിടത്ത് വോട്ട് നോട്ടയ്ക്കും താഴെയാണ് ലഭിച്ചത്. സിപിഎമ്മിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് പുഷ്പരാജ്ഗഡിൽ (1894). ഇവിടെ നോട്ടയ്ക്ക് 3985 വോട്ടുകൾ ലഭിച്ചു. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഡോ. അംബേദ്കർ നഗറിലാണ് (978). ഇവിടെ നോട്ടയ്ക്ക് 1553 വോട്ടുകളുണ്ട്. ഛത്തീസ്ഗഡിൽ സിപിഎമ്മിന്റെ 3 സ്ഥാനാർത്ഥികളും തോറ്റു. തെലങ്കാനയിൽ സിപിഎം 19 ഇടത്ത് മത്സരിച്ചെങ്കിലും കനത്ത തോൽവിയേറ്റുവാങ്ങി
ഭദ്രാചലം മണ്ഡലത്തിൽ മാത്രമാണു സിപിഎമ്മിന് കോൺഗ്രസിന്റെ വിജയം തടയാനായത്. സിപിഎം സ്ഥാനാർത്ഥി 5860 വോട്ടു നേടിയ ബിആർസിന്റെ വിജയം 5719 വോട്ടിനായിരുന്നു. 2014 സിപിഎം വിജയിച്ച മണ്ഡലമാണ് ഭദ്രാചലം.
Discussion about this post