ചെന്നൈ; മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിർദ്ദേശം തുടരുന്നു. ചെന്നൈ നഗരത്തിൽ കനത്ത മഴ സർവ്വനാശം വിതയ്ക്കുകയാണ്. 5 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി. റോഡുകളിൽ അഞ്ചടിവരെ വെള്ളം കയറിയിരിക്കുകയാണ്.
മരങ്ങൾ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ ജനങ്ങൾ പൂർണമായി ഒറ്റപ്പെട്ടു. വെള്ളം നിറഞ്ഞ നഗരത്തിലെ എല്ലാ അടിപ്പാതകളും അടച്ചു. നഗരത്തിലെ ഭൂരിഭാഗം മേഖലയും വെള്ളത്തിനടിയിലായി. റെയിൽ, റോഡ്, വ്യോമഗതാഗതം സ്തംഭിച്ചു. വൈദ്യുതി മുടങ്ങിയതോടെ നഗരം ഇരുട്ടിലായി. 47 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയിൽ ലഭിക്കുന്നത്.
വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയിൽ മുന്നറിയിപ്പ്.
Discussion about this post