ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ കടന്ന് പാകിസ്താൻ സൈന്യം നടത്തിയ വ്യോമാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച പുലർച്ചെ കിഴക്കൻ അഫ്ഗാൻ പ്രവിശ്യകളായ കുനാർ, പക്തിയ, പക്തിക എന്നിവടങ്ങളിലെ ജനവാസ മേഖലകളിൽ പാകിസ്താൻ നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 36 സാധാരണക്കാർ കൊല്ലപ്പെടുകയും 163-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം. ഈ ആക്രമണം പാകിസ്ഥാന്റെ സ്ഥിരമായുള്ള അസംബന്ധവും ഉത്തരവാദിത്തമില്ലാത്തതുമായ പെരുമാറ്റ രീതിയുടെ ആവർത്തനമാണെന്ന് ഇന്ത്യ വിമർശിച്ചു. സ്വന്തം രാജ്യത്തിനകത്തുള്ള ആഭ്യന്തര പരാജയങ്ങളെയും സുരക്ഷാ വീഴ്ചകളെയും മറച്ചുപിടിക്കാനും, ജനശ്രദ്ധ തിരിക്കാനുമുള്ള പാകിസ്ഥാന്റെ പരാജയപ്പെട്ട ശ്രമമാണിതെന്നും ഇന്ത്യ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഫ്ഗാൻ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച ഇന്ത്യ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിച്ചു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഇന്ത്യയുടെ പൂർണ്ണവും അചഞ്ചലവുമായ പിന്തുണ എന്നും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.









