ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ രണ്ടും മണ്ടത്തരങ്ങളാണ് കാശ്മീരിന്റെ ദുരിതത്തിന് കാരണമായതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന ബിൽ 2023 എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ആയിരുന്നു അമിത് ഷായുടെ ഈ പരാമർശം.
പാക് അധീന കശ്മീരിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ പ്രധാനമന്ത്രി നെഹ്റുവിന് ആണെന്ന് അമിത് ഷാ വ്യക്തമാക്കി. “പണ്ഡിറ്റ് നെഹ്‌റു കാരണമാണ് പാക് അധിനിവേശ കശ്മീരിന്റെ പ്രശ്‌നം ഉണ്ടായത്. അല്ലെങ്കിൽ ആ ഭാഗം ഇപ്പോഴും കശ്മീരിന്റേതാകുമായിരുന്നു. അത് തന്റെ തെറ്റായിരുന്നുവെന്ന് പിന്നീട് നെഹ്റുജി പറഞ്ഞിരുന്നു. എന്നാൽ അതൊരു തെറ്റായിരുന്നില്ല. ഒരു മണ്ടത്തരമായിരുന്നു. ഈ രാജ്യത്തിന്റെ വളരെയധികം ഭൂമിയാണ് ആ മണ്ടത്തരത്തിലൂടെ നഷ്ടപ്പെട്ടത്”- അമിത് ഷാ കൂട്ടിച്ചേർത്തു.
അമിത് ഷാ നെഹ്റുവിനെതിരായി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ എംപിമാരുടെ ഈ ഇറങ്ങിപോക്കിനെ അമിത് ഷാ പരിഹസിച്ചു. ” ഞാൻ മണ്ടത്തരം എന്ന് പറഞ്ഞപ്പോൾ തന്നെ അവർ അസ്വസ്ഥരായി. എന്നാൽ ആ മണ്ടത്തരത്തിന് മുൻപായി ഞാൻ ‘ഹിമാലയൻ’ എന്ന് കൂടി ചേർത്തിരുന്നെങ്കിൽ അവർ ചിലപ്പോൾ രാജിവെച്ചു ഇറങ്ങിപ്പോകുമായിരുന്നു” എന്നാണ് അമിത് ഷാ കോൺഗ്രസ് എംപിമാരുടെ ഇറങ്ങിപോക്കിനെ കുറിച്ച് പരാമർശിച്ചത്.
Discussion about this post