ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 700ലധികം പേരെ നാവിക സേനയുടെ ദുരിതാശ്വാസ സംഘങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വെള്ളത്തിനടിയിലായ ചെന്നൈയിലെ പള്ളിക്കരണൈ, തൊറൈപാക്കം, പെരുമ്പാക്കം, വേളാച്ചേരി എന്നീ കോളനികളിൽ കുടങ്ങിയ ആളുകൾക്ക് വേണ്ട സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നാവികസേന അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യവസ്തുക്കൾ രാവിലെ മുതൽ നാവിക സേന എത്തിക്കുന്നുണ്ട്. ഇന്നലെ 2500 കിലോയോളം അവശ്യസാധനങ്ങൾ പ്രദേശങ്ങളിൽ നാവിക സേന എത്തിച്ചിരുന്നു. ചെന്നൈയിലെ പള്ളിക്കരണൈ മേഖലയിലെ പെട്രോൾ പമ്പ്, ജെറുസലേം കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെ ചെന്നൈയിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
അതേസമയം, ചെന്നെ നഗരത്തിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹിയിൽ നിന്നും പുറപ്പെട്ടു. ‘തമിഴ്‌നാട്ടിലെ മൈചോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താൻ ചെന്നൈയിലേക്ക് പുറപ്പെടുകയാണ്. ബാധിത പ്രദേശങ്ങളിൽ സാഹചര്യങ്ങൾ വിലിയിരുത്തുകയും സംസ്ഥാന സർക്കാരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്യും’- രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
Discussion about this post