ന്യൂഡൽഹി: പഞ്ചാബ് മുൻ എംഎൽഎയുടെ വസതിയിൽ നടന്ന വെടിവയ്പ് കേസിൽ ഗോൾഡി ബ്രാർ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേരെ ഡൽഹി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. സോനിപത്ത് സ്വദേശിയായ ആകാശ്, ചാർഖി ദാദ്രി സ്വദേശി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 3നാണ് പഞ്ചാബ് മുൻ എംഎൽഎ ദീപ് മൽഹോത്രയുടെ വസതിയായ പഞ്ചാബി ബാഗ് ഹൗസിൽ വെടിവയ്പ് നടന്നത്.
ലോറൻസ് ബിഷ്‌ണോയിയുടെ നിർദേശപ്രകാരമാണ് പ്രതികൾ എംഎൽഎയുടെ വീടിന് നേരെ വെടിയുതിർത്തത്. സംഭവത്തിന് മുൻപ് ഗോൾഡി മുൻ എംഎൽഎക്ക് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു. ഗോൾഡിയുടെനിർദേശമനുസരിച്ച് പഞ്ചാബിൽ മുൻ എംഎൽഎയുടെ മദ്യവിൽപ്പനശാലകൾ കത്തിക്കുകയും ചെയ്തു.
അതേസമയം, ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലും ഇഡി പരിശോധന നടത്തിയിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസിൽ ബിഷ്‌ണോയിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ താമസ സ്ഥലങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാര റെയ്ഡ് നടത്തിയത്.
മൂസ് വാലയെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണെന്നും ബിഷ്‌ണോയി സംഘത്തിന് ഇതിൽ പങ്കുണ്ടെന്നും പഞ്ചാബ് പോലീസ് പറഞ്ഞിരുന്നു. 2014ൽ രാജസ്ഥാൻ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പിടിയിലായ ബിഷ്‌ണോയി ജയിലിലാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തെ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റി, എന്നാൽ മെയ് 29ന് ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ജൂൺ 14ന് അറസ്റ്റ് ചെയ്യുകയും പഞ്ചാബിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post