പത്തനംതിട്ട : സംസ്ഥാനത്ത് ബാംബൂ കർട്ടന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ആറന്മുള സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. 10000 രൂപയിൽ താഴെ മാത്രം വിലയുള്ള ബാംബൂ കർട്ടൻ വാങ്ങിയതിന്റെ പേരിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 99,000 രൂപയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി.
ബാംബൂ കർട്ടൻ ഇട്ടു തരാം എന്ന് വാഗ്ദാനം ചെയ്തു ആറന്മുള സ്വദേശിനിയുടെ വീട്ടിൽ എത്തിയ സംഘം സ്ക്വയർഫീറ്റിന് 200 രൂപയായിരുന്നു ആദ്യം വില പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാൽ കർട്ടൻ സ്ഥാപിച്ച ശേഷം ഇവർ വീട്ടമ്മയോട് 45,000 രൂപ ആവശ്യപ്പെടുകയായിരുന്നു. അത്രയും പണം കയ്യിലില്ലാതിരുന്ന വീട്ടമ്മ 14000 രൂപ നൽകി. എന്നാൽ ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്ക് നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. പരിഭ്രമിച്ചു പോയ വീട്ടമ്മ ചെക്കിൽ ഒപ്പിട്ടു നൽകുകയായിരുന്നു.
വീട്ടമ്മ നൽകിയ ചെക്ക് പ്രതികൾ അന്നുതന്നെ ബാങ്കിൽ ഹാജരാക്കി 85,000 രൂപ പിൻവലിച്ചു. ഇതറിഞ്ഞ വീട്ടമ്മ ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം ആണ് കേസിലെ മുഖ്യപ്രതി. ശൂരനാട് സ്വദേശികളായ അൻസൽ, നസീർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവർ മറ്റ് സ്ഥലങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്.
Discussion about this post