ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കും. ഡിസംബർ 15നാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്യുക.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ബിജെപിയിലെ ശക്തമായ ഒബിസി മുഖമാണ്. 58 വയസ്സുകാരനായ ഇദ്ദേഹം മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. 2013ൽ ഉജ്ജൈയിനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ലും 2023ലും കോട്ട കാക്കുകയായിരുന്നു. എൽ എൽ ബി, എം ബി എ, പി എച്ച് ഡി വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള യാദവ് കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആർ എസ് എസിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് മോഹൻ യാദവ്.
ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവരാണ് മദ്ധ്യപ്രദേശ് ഉപമുഖ്യമന്ത്രിമാർ. നരേന്ദ്ര സിംഗ് തോമറാണ് സ്പീക്കർ.
ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ വനവാസി വിഭാഗക്കാരനാണ് 59 വയസ്സുകാരനായ വിഷ്ണുദേവ് സായി. മുൻ എം പിയും കേന്ദ്രമന്ത്രിയുമാണ് അദ്ദേഹം. വിജയ് ശർമ്മ, അരുൺ സാവോ എന്നിവരാണ് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിമാർ.
Discussion about this post