മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും 1993ലെ മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതിയുമായ സലിം കുട്ടയുമായി അടുത്ത ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സുധാകർ ബദ്ഗുജാറിനെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മഹാരാഷ്ട്ര സർക്കാർ. ശിവസേന ഉദ്ധവ് പക്ഷത്തിന്റെ നാസിക് യൂണിറ്റ് മേധാവിയാണ് ബദ്ഗുജാർ.
ദാവൂദിന്റെ നാസിക്കിലെ ഫാം ഹൗസിൽ കുട്ടയ്ക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ബദ്ഗുജാറിന്റെ ദൃശ്യങ്ങൾ അടുത്തയിടെ പുറത്ത് വന്നിരുന്നു. ദാവൂദ് സംഘാംഗങ്ങളുമായി ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.
സലിം കുട്ടയ്ക്കൊപ്പം പാർട്ടിയിൽ ആടിപ്പാടുന്ന ബദ്ഗുജാറിന്റെ ചിത്രം മഹാരാഷ്ട്ര നിയമസഭയിൽ വെളിപ്പെടുത്തി അന്വേഷണം ആവശ്യപ്പെട്ടത് എം എൽ എമാരായ നിതേഷ് റാണെ, ദാദാജി ഭൂസെ, ആശിഷ് ഷേലാർ എന്നിവരാണ്. സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയതായും ഫഡ്നവിസ് അറിയിച്ചു.
ബദ്ഗുജാറും കുട്ടയും ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്നതും അന്വേഷിക്കും. രാഷ്ട്രീയ നേതാക്കൾ ഭീകരവാദികളുമായി കൂട്ടുചേർന്നാൽ രാജ്യസുരക്ഷ അവതാളത്തിലാകുമെന്നും ഫഡ്നവിസ് പറഞ്ഞു. സംഭവം നിയമസഭയിലെത്തിച്ച ബിജെപി അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്ക് ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയാണ് അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം കുട്ട. സ്ഫോടനം നടത്തിയ ഭീകരർക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും എത്തിച്ച് കൊടുത്ത കേസിലും ഇയാൾ പ്രതിയാണ്.
ഒളിവിൽ തുടരുന്ന അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ആസൂത്രണം ചെയ്ത 93ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ മുസ്തഫ ദോസ, അബു സലിം എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെ 2017 ജൂൺ 16ന് കുറ്റക്കാരായി കണ്ടെത്തിയിരുന്നു.
Discussion about this post