വാഷിംഗ്ടൺ: താൻ വീണ്ടും അധികാരത്തിലെത്തിയാൽ ജിഹാദികൾക്കും ഇരവാദികൾക്കും വികസന വിരോധികൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇതോടെ അവർ സ്വമേധയാ രാജ്യം വിടും. ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പുനസ്ഥാപിക്കുമെന്നും ട്രമ്പ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ പുനരാരംഭിക്കും. അമേരിക്കയെ വെറുക്കുന്നവരെയും ഇസ്രയേലിനെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരെയും ജിഹാദികളെ പിന്തുണയ്ക്കുന്നവരെയും അമേരിക്കയിൽ ആവശ്യമില്ലെന്നും ട്രമ്പ് പറഞ്ഞു.
തന്റെ ഭരണകാലത്ത് അമേരിക്കക്കാരും അവരുടെ കുടുംബങ്ങളും സുഹൃദ് രാജ്യങ്ങളും നല്ല നിലയിലായിരുന്നു. അമേരിക്ക കൂടുതൽ ശക്തവും സമ്പന്നവും സുരക്ഷിതവും ആത്മവിശ്വാസം നിറഞ്ഞതുമായിരുന്നുവെന്നും ട്രമ്പ പറഞ്ഞു.
2017 ജനുവരിയിലാണ് ഭീകരവാദികളെ അനുകൂലിക്കുന്നു എന്ന പേരിൽ ലിബിയ, ഇറാൻ, സൊമാലിയ, സിറിയ, യെമൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ട്രമ്പ ഭരണകൂടം അമേരിക്കയിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ഉത്തര കൊറിയ, വെനസ്വേല തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
2020ൽ ബർമ, എറിത്രിയ, കിർഗിസ്ഥാൻ, നൈജീരിയ, ടാൻസാനിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും വിലക്ക് ബാധകമാക്കിയിരുന്നു. 2021ൽ ജോ ബൈഡൻ അധികാരത്തിൽ വന്നതോടെ വിലക്ക് പിൻവലിക്കുകയായിരുന്നു.
Discussion about this post