ന്യൂഡൽഹി: 2020 ജൂൺ 16ന് കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും ചൈനീസ് കടന്നുകയറ്റത്തിന് ഏറ്റ എണ്ണം പറഞ്ഞ തിരിച്ചടി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ഓർമ്മകളെ ദീർഘകാലം വേട്ടയാടുമെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. അടിക്ക് മറുപടി തിരിച്ചടിയാണെന്ന് അയൽ രാജ്യങ്ങളെയും ലോകത്തെയും ഇന്ത്യ ബോദ്ധ്യപ്പെടുത്തിയ ദിവസമായിരുന്നു അത്. ഗാൽവനിൽ ഇന്ത്യ അന്ന് നടത്തിയ പ്രത്യാക്രമണം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം പുനർനിർണയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ദശാബ്ദങ്ങൾ നീണ്ടു നിന്ന സംഘർഷങ്ങളിൽ ചൈനീസ് ലിബറേഷൻ ആർമിക്ക് നേരിടേണ്ടി വന്ന ശക്തമായ തിരിച്ചടിയായിരുന്നു 2020ൽ ഗാൽവനിലേത്. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യത്തിന് ഊർജ്ജം പകർന്ന സംഭവമായിരുന്നു അതെന്നും നരവാനെ പറഞ്ഞു.
ജൂൺ 16 ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ പിറന്നാൾ ദിനമായിരുന്നു. പിംഗിന് പിറന്നാൾ സമ്മാനം നൽകാൻ ചൈനീസ് സൈന്യം തീരുമാനിച്ചതിന്റെ ഫലമായിരുന്നിരിക്കാം ഗാൽവനിലെ കടന്നു കയറ്റം. എന്നാൽ സംഭവിച്ചത് വിപരീത ഫലമായിരുന്നുവെന്നും നരവാനെ കൂട്ടിച്ചേർത്തു.
പട്രോളിംഗ് പോയിന്റ് 14ൽ ചൈനീസ് സൈന്യം ഉയർത്തിയ രണ്ട് കൂടാരങ്ങൾ പൊളിച്ചു മാറ്റാൻ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് കൂട്ടാക്കിയില്ല. തുടർന്ന് ഇന്ത്യൻ സൈന്യം അതേ സ്ഥാനത്ത് കൂടാരം നിർമ്മിക്കാൻ ആരംഭിച്ചു. ഇത് തടയാനെത്തിയ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിമിഷാർദ്ധം കൊണ്ട് അസംഖ്യം ചൈനീസ് സൈനികർ മരിച്ചു വീണു. ആ സംഘർഷത്തിൽ 20 ധീരയോദ്ധക്കൾ നമുക്ക് വേണ്ടി വീരമൃത്യു വരിച്ചതും നരവാനെ അനുസ്മരിച്ചു.
ഒരുവശത്ത് നയതന്ത്രവും മറുവശത്ത് ആക്രമണവും എന്ന നയമാണ് ചൈന അയൽരാജ്യങ്ങളോട് സ്വീകരിക്കുന്നത്. ഇന്ത്യയോട് ഇത്തരത്തിൽ ഇരട്ടത്താപ്പ് കാട്ടിയാൽ ഫലം ദുരന്തമായിരിക്കുമെന്ന് ഗാൽവനിൽ വെച്ച് ചൈനക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാൻ നമുക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇരു വിഭാഗങ്ങളും ആയുധധാരികളായിരുന്നുവെങ്കിലും തോക്കോ മറ്റ് സ്ഫോടക വസ്തുക്കളോ ഉപയോഗിച്ചിരുന്നില്ല. വെറും കൈയും വടികളും ദണ്ഡുകളും ഉപയോഗിച്ചായിരുന്നു പ്രയോഗം. ഭൂമിശാസ്ത്രപരമായ മുൻതൂക്കം ചൈനക്കായിരുന്നു. എന്നാൽ എന്ത് വില കൊടുത്തും അവരെ നേരിടാൻ താൻ അന്ന് നിർദേശം നൽകുകയായിരുന്നുവെന്ന് നരവാനെ വ്യക്തമാക്കി.
അന്നത്തെ സംഘർഷങ്ങളിൽ ചൈനീസ് സൈന്യത്തിന് വലിയ നഷ്ടങ്ങൾ സംഭവിച്ചു. 38 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് പിന്നീട് ഓസ്ട്രേലിയൻ ഗവേഷക സംഘം സാക്ഷ്യപ്പെടുത്തി. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആണെന്ന് പിന്നീട് റഷ്യൻ ഏജൻസികൾ സ്ഥിരീകരിച്ചു.
ആയുധം കൊണ്ട് അതിർത്തി തർക്കങ്ങൾ പരിഹരിക്കാനാകില്ലെന്ന് ചൈനക്ക് അന്ന് ബോദ്ധ്യപ്പെട്ടു. നിർജീവ പ്രതിരോധത്തിൽ നിന്നും സജീവ പ്രതിരോധത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം അവരെ ഇരുത്തി ചിന്തിപ്പിച്ചു. പിന്നീട് അത്തരം വിവേകശൂന്യമായ നടപടി ചൈനയുടെ ഭാഗത്ത് നിന്നും ആവർത്തിച്ചില്ല. 2020 മെയ് മാസത്തിൽ ആരംഭിച്ച ചൈനയുടെ പ്രകോപനങ്ങൾക്ക് അന്നാണ് അവസാനം ഉണ്ടായതെന്നും നരവാനെ അറിയിച്ചു.
പിന്നീട് നടന്ന ചർച്ചകളിൽ പ്രായോഗികമായ അഭിപ്രായങ്ങൾ ഉയർത്തുവാനും ഇന്ത്യയുടെ ഭാഗം വിശദമായി കേൾക്കാനും ചൈന തയ്യാറായി. ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. തർക്ക വിഷയങ്ങളിൽ സമീപ ഭാവിയിൽ തന്നെ പരിഹാരം കാണാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും മുൻ കരസേന മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post