ന്യൂഡൽഹി : 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഡയറക്റ്റ് ടാക്സ് പിരിവിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധന മന്ത്രാലയമാണ് നികുതി പിരിവ് വർദ്ധിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ വ്യക്തമാക്കിയത്. ഡിസംബർ വരെയുള്ള കാലയളവിൽ അറ്റ പ്രത്യക്ഷ നികുതി പിരിവ് 20.66% വർദ്ധിച്ച് ₹13.7 ലക്ഷം കോടിയായി ഉയർന്നു.
ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ അറ്റ പ്രത്യക്ഷ നികുതി പിരിവ് ₹11,35,754 കോടിയായിരുന്നുവെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോർപ്പറേഷൻ നികുതിയും സെക്യൂരിറ്റീസ് ഇടപാട് ഉൾപ്പെടെ വ്യക്തിഗത ആദായനികുതിയും ഉൾപ്പെടുന്നതാണ് അറ്റ പ്രത്യക്ഷ നികുതി.
ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള കാലയളവിൽ നേരിട്ടുള്ള നികുതികളുടെ മൊത്ത ശേഖരണത്തിന്റെ കണക്കുകളിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വർഷം തോറും 17.01% വർദ്ധനവാണ് ഇതിൽ ഉണ്ടായിട്ടുള്ളത്. നിലവിൽ ₹15,95,639 കോടി രൂപയാണ് മൊത്തം നികുതി ശേഖരണം നടന്നിട്ടുള്ളത്. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 13,63,649 കോടി രൂപയായിരുന്നു.
Discussion about this post