കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല, ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഗവർണർ കണ്ടതുപോലെ അവർ ഗുണ്ടകളോ ക്രിമിനലുകളോ അല്ല. അദ്ദേഹം ഉപയോഗിച്ച മറ്റുവിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല. പ്രതിഷേധം നടത്തിയത് നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണ്. അവരുടെ മേഖലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചാൻസിലർ എന്ന നിലയിൽ ഗവർണർ ചെയ്തപ്പോൾ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മിഠായിത്തെരുവിൽ സന്ദർശനം നടത്തിയ ഗവർണർ പ്രോട്ടോകോൾ ലംഘിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് രാജ്യത്തെ തന്നെ അദ്ദേഹം ബോധ്യപ്പെടുത്തി. എന്നാൽ, ക്രമസമാധാനനില ഭദ്രമായാലും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ പ്രോട്ടോകോളെല്ലാം ലംഘിച്ച് തോന്നിയപോലെ ഇറങ്ങിനടക്കുന്നത് അനുകരണീയമായ മാതൃകയല്ല. ചെയ്തത് തെറ്റാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
Discussion about this post