തിരുവനന്തപുരം; സർവ്വകലാശാല സെനറ്റ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദേശം ചെയ്യുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്ന് സുധാകരൻ വ്യക്തമാക്കി. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. സംഘപരിവാർ അനുകൂലികൾ മാത്രമായതുകൊണ്ട് എതിർക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിന് വിമർശിക്കണം? സംഘപരിവാർ അനുകൂലികൾ ഉൾപ്പെട്ടതിനെ ഞങ്ങൾ എതിർക്കുന്നില്ലല്ലോ? അവരിൽ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം? അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. സംഘപരിവാറിൽ കൊള്ളുന്നവരുണ്ടെങ്കിൽ അവരെ എങ്ങനയാണ് എതിർക്കുക. കോൺഗ്രസിൽ എല്ലാവരേയും വെക്കാൻ പറ്റില്ല, പറ്റുന്നവരെ എടുത്താൽ ഞങ്ങൾക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവർണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമെന്ന് സുധാകരൻ പറഞ്ഞു.
രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവർ ആ പോസ്റ്റിൽ ഇരിക്കാൻ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. അവർ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാൽ അതിനെതിരെ ശബ്ദിക്കും. പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്, തിരഞ്ഞെടുക്കപ്പെട്ടവരുടെ മുൻകാല കഥ അവർ പരിശോധിക്കും. വിദഗ്ധ അക്കാദമീഷ്യൻ അല്ലെങ്കിൽ പേരെടുത്ത് വിമർശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകൾ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അതിന്റെ റിപ്പോർട്ട് ലഭിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
Discussion about this post