ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന് നടക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. സംസ്ഥാനത്തെ സാഹചര്യവും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വിശദീകരിക്കും. കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമെന്നുമാണ് കേരളം അറിയിക്കുക.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. ഒമിക്രോണും അതിന്റെ ഉപവകഭേദമായ JN-1-ഉം ആണ് സംസ്ഥാനത്ത് കൊവിഡ് പടരുന്നതിന് കാരണം. വ്യാപന ശേഷി കൂടിയ വൈറസുകളാണിവ. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് കൂടുതൽ കൊവിഡ് രോഗികളും ആശുപത്രികളിൽ എത്തുന്നത്. കിടത്തി ചികിത്സ വേണ്ട ബി കാറ്റഗറിയിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ആർടിപിസിആർ ഉൾപ്പെടെയുള്ള പരിശോധനകൾ ഊർജിതമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ സംസ്ഥാനത്ത് ചേർന്ന ഉന്നതയോഗത്തിന് പിന്നാലെ ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയിരുന്നു.ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദ്ദേശമുണ്ട് രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം.
Discussion about this post