എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമെതിരെ കുസാറ്റ് കുസാറ്റ് ക്യാമ്പസിലും കെ.എസ്.യു ബാനർ. ‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’ എന്നെഴുതിയ ബാനറാണ് കുസാറ്റിൽ കെ.എസ്.യുവിന്റേതായി ഉയർന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരേ എസ്എഫ്‌ഐ ഉയർത്തിയ ബാനറിന് മറുപടിയായി എബിവിപിയും കെഎസ്‌യുവും വിവിധ ക്യാമ്പസുകളിൽ ബാനറുകൾ ഉയർത്തിയിരുന്നു. ‘ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത്’ കാലടിയിലെ കെഎസ്‌യു ബാനറിലെ വാചകങ്ങൾ.
അതേസമയം, തൃശൂർ ശ്രീ കേരളവര്‍മ കോളജ് കവാടത്തില്‍ ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിന് വലിയ തരത്തിലുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നേരിടേണ്ടി വന്നത്. ‘യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍’ എന്ന ഇംഗ്ലീഷ് ബാനറാണ് കോളജ് കവാടത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’ എന്ന അര്‍ത്ഥമാണ് എസ്എഫ്‌ഐ ഉദ്ദേശിച്ചത്. പക്ഷെ വികലമായ വാക്യഘടനയാണ് ട്രോളുകൾക്ക് വഴിയൊരുക്കിയത്. ഗവര്‍ണറെ ബാനറില്‍ സംഘി ഖാന്‍ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്ന കോളേജാണ് കേരളവര്‍മ, എന്നുകൂടി ചൂണ്ടിക്കാട്ടിയാണ് ബാനറിനെതിരെ ട്രോളുകള്‍ ഉയര്‍ന്നിട്ടുള്ളത്.
‘ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്. Your dal will not cook here എന്നതു കൊണ്ട് കുട്ടി സഖാക്കള്‍ ഉദ്ദേശിച്ചത് ‘തന്റെ പരിപ്പ് ഇവിടെ വേവില്ലെടോ’ എന്നാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു, 2021 ലെ തെരഞ്ഞെടുപ്പ് ജയിക്കും വരെ’. അഡ്വ എ ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ്.എഫ്.ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന് വൈസ് ചാൻസിലർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post