ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ തൃണമൂൽ എംപി കല്യാൺ ബാനർജി അനുകരിച്ചതിനെതിരെ വിമർശനവുമായി രാഷ്ട്രപതി ദ്രൗപതി മുർമു. ഉപരാഷ്ട്രപതി ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് കണ്ട് നിരാശ തോന്നുന്നുവെന്ന് ദ്രൗപതി മുർമു പ്രതികരിച്ചു. ജനപ്രതിനിധികൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മാന്യതയുടെയും മര്യാദയുടെയും വേലിക്കെട്ടിൽ നിന്നുകൊണ്ടാകണമെന്നും മുർമു ട്വിറ്ററിൽ കുറിച്ചു.
‘നമ്മുടെ ഉപരാഷ്ട്രപതി പാർലമെന്റ് സമുച്ചയത്തിൽ അപമാനിക്കപ്പെട്ട രീതി കണ്ട് നിരാശതോന്നി. തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്ക് തീർച്ചയായും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അഭിപ്രായ പ്രകടനങ്ങൾ മര്യാദയോടെയും മാന്യതയോടെയുമാകണം. ഞങ്ങൾ അഭിമാനിക്കുന്ന പാർലമെന്റിന്റെ പാരമ്പര്യം അതാണ്. ജനങ്ങൾ അതിനെ ഉയർത്തി പിടിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്’- മുർമു വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിരാശ പങ്കുവച്ചതായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. പ്രധാനമന്ത്രി താനുമായി ബന്ധപ്പെട്ടിരുന്നു. എംപിമാരുടെ ഇത്തരത്തിലുള്ള നാടകത്തിൽ അദ്ദേഹം തന്റെ വേദനയറിയിച്ചു.
ഇരുപത് വർഷമായി താൻ ഇത്തരം അപമാനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും എന്നാൽ ഭരണഘടനാപരമായ കാര്യങ്ങളിൽ അത് തന്നെയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി മോദിയിൽ നിന്ന് തനിക്ക് ഒരു ടെലിഫോൺ കോൾ ലഭിച്ചുവെന്ന് സോഷ്യൽ മീഡിയ ഹാൻഡിൽ എക്‌സിലെ തന്റെ ഔദ്യോഗിക ഹാൻഡിൽ വൈസ് പ്രസിഡന്റ് ധൻഖർ പറഞ്ഞു. പാർലമെന്റിലെ ഓഫീസ് നിർഭാഗ്യകരമാണ്. ഈ ഇരുപതു വർഷങ്ങളായി ഇത്തരം അപമാനങ്ങൾ താൻ സഹിക്കുന്നു. ഇപ്പോഴും ഇത് തുടരുന്നു. എന്നാൽ, ഒരു ഭരണഘടനാ മന്ദിരത്തിൽ ഇങ്ങനെ സംഭവിക്കുന്നത് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതിനിടെ, പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. പാർലമെന്റിൽ നടന്ന സുരക്ഷാ വീഴ്ച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നൽകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ എംപിമാർ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി നേതാവ് സോണിയ ഗാന്ധിയും ഉൾപ്പെടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്.
എംപിമാരുടെ സസ്പെൻഷൻ നമ്മുടെ ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. സർക്കാർ ഒരു ചർച്ചക്ക് തയ്യാറാവുന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും പുറത്താക്കി സ്വേച്ഛാധിപത്യം നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്റെ കത്തിനുള്ള ഉപരാഷ്ട്രപതിയുടെ കത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post