പത്തനംതിട്ട: പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോലീസുകാരൻ ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിൽ നാടകീയ അന്ത്യം. ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലം മാറ്റം നൽകിയാണ് പ്രശ്‌നം പരിഹരിച്ചത്. ജില്ല പോലീസ് മേധാവിയാണ് നടപടിയെടുത്തത്.
പത്തനംതിട്ട കൊടുമൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കാണ് ആത്മഹത്യാഭീഷണിക്ക് പിന്നാലെ ഇഷ്ടമുള്ള സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നൽകിയത്. അടൂർ ട്രാഫിക് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം നൽകിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സിപിഒ ആത്മഹത്യഭീഷണി ഉയർത്തിയത്. സിഐയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു സിപിഒയുടെ പരാതി. തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സിഐ അടക്കം പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് ആരോപിച്ചത്. സന്ദേശത്തിന് പിന്നാലെ ഇദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്തത് പരിഭ്രാന്തി പരത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം വീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ പ്രശ്‌നപരിഹാരത്തിനായി ഉദ്യോഗസ്ഥനെ ഇന്ന് ജില്ലാ പോലീസ് മേധാവി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു.
Discussion about this post