അംബാനി എന്ന പേര് കേൾക്കാത്തവരായി ഈ ഇന്ത്യാ മഹാരാജ്യത്ത് ആരും തന്നെ ഉണ്ടായിരിക്കില്ല. ഇനിയെത്ര ശതകോടീശ്വരൻമാർ ഉണ്ടായാലും അംബാനിയെന്ന ബ്രാൻഡിന്റെ തട്ട് താണ് തന്നെയിരിക്കും. കുറച്ചധികം പണം ചിലവാക്കുന്ന കൂട്ടുകാരനോട് നീയെന്താടാ അംബാനിയാണോ എന്ന് തമാശയ്ക്ക് ചോദിക്കുന്നതിൽ വരെയുണ്ട് അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം. 66 കാരനായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ ആസ്തി 98 ബില്യൺ ഡോളറാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ കോടീശ്വരനുമായി 20 ബില്യൺ ഡോളറിന്റെ വ്യത്യാസമാണ് അദ്ദേഹത്തിനുള്ളത്.
ഇപ്പോഴിതാ അംബാനിയുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിലെ സകലമേഖലകളിലും ബിസിനസ് സാധ്യകൾ വളർത്തിയെടുക്കുന്ന അദ്ദേഹം റിലയൻസ് റീട്ടെയ്ൽ ഫാഷൻ രംഗത്തും റീട്ടെയ്ൽ രംഗത്തും അഫോർഡബിളും ആഡംബരവുമായ ബ്രാൻഡുകളെ ഒരു പോലെ അണിനിരത്തി വൻ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ഇതിന്റെ ഭാഗമായി ജർമൻ ബഹുരാഷ്ട്ര റീട്ടെയ്ൽ ബ്രാൻഡായ മെട്രോ എജിയുടെ ഇന്ത്യൻ ബിസിനസും റിലയൻസ് ഏറ്റെടുത്തത്. 2850 കോടി രൂപ മുതൽമുടക്കിയാണ് മെട്രോ കാഷ് ആൻഡ് കാരി ഇന്ത്യയെ കഴിഞ്ഞ ഡിസംബറിൽ റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തത്. മെട്രോയുടെ 31 ഹോൾസെയിൽ സ്റ്റോറുകളും ആറ് നഗരങ്ങളിലുള്ള മൊത്തം വസ്തുവകകളുമെല്ലാം ഏറ്റെടുക്കലിൽ റിലയൻസിന് സ്വന്തമായി.മെട്രോ എജിയുടെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തിരുന്നെങ്കിലും ബ്രാൻഡ് നാമത്തിന്റെ ഉപയോഗം ഇതിൽ ഉൾപ്പെട്ടിരുന്നില്ല. ജർമ്മൻ റീട്ടെയിലറുടെ ബ്രാൻഡ് നാമം ഇന്ത്യയിൽ ഉപയോഗിക്കുന്നതിനു 2023 സെപ്തംബർ വരെ റിലയൻസ് ഇൻഡസ്ട്രീസ് ചെലവഴിച്ചത് ശതകോടികളാണത്രേ.
മെട്രോ ഇന്തൽ എന്ന പേര് തുടർന്നും ഉപയോഗിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് മെട്രോ എജിക്ക് ഇക്കാലയളവിൽ 254 കോടി രൂപ നൽകിയെന്നാണു റിപ്പോർട്ട്. മെട്രോ എന്ന ആഗോള ബ്രാൻഡ് നാമം നിലനിർത്താൻ സാധിച്ചതും അംബാനിയുടെ വിജയമായാണ് ബിസിനസ് ലോകം കണക്കാക്കുന്നത്.
‘മെട്രോ ഇന്ത്യ’ ഇന്ത്യ എന്ന പേരിനു വേണ്ടി ഇത്രയും തുക ചെലവഴിക്കുന്നതിനെ വിമർശിക്കുന്നവരും ഏറെയുണ്ട്. റിലയൻസിന് അവരുടേതായ വ്യക്തിമുദ്രയുണ്ടെന്നും അതു തന്നെ ബിസിനസിന് ഇന്ത്യയിൽ അത് തന്നെ ധാരാളമാണെന്നുമാണ് വിമർശനം ഉയരുന്നത്.
Discussion about this post