കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് സ്ഥാപക മമതാ ബാനർജിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി, മുതിർന്ന എംഎൽഎ അരൂപ് റോയിയെ പുതിയ ചെയർമാനായി വിമത വിഭാഗം തിരഞ്ഞെടുത്തതിനെ രൂക്ഷമായി പരിഹസിച്ച് ടിഎംസി എം.പി മഹുവ മൊയ്ത്ര. വിമതരുടെ നീക്കങ്ങളെ ‘അസംബന്ധ നാടകം’ എന്നാണ് മഹുവ വിശേഷിപ്പിച്ചത്. വിമതർക്ക് ഭരണഘടനാപരമായ യാതൊരു അറിവുമില്ലെന്ന് മഹുവാ മൊയ്ത്ര സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ നേടി ജയിച്ച ശേഷം പാർട്ടി മാറാൻ ശ്രമിക്കുന്നവർ ‘വഞ്ചകർ’ ആണെന്നും മഹുവ വിശേഷിപ്പിച്ചു.
ജനവിധി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് വ്യക്തമാക്കിയ മഹുവ, വിമത നേതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ ജനപ്രതിനിധി സ്ഥാനം രാജിവെച്ച് വീണ്ടും മത്സരിക്കാനും വെല്ലുവിളിച്ചു. കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ചേർന്ന 31 മിനിറ്റ് നീണ്ട അടിയന്തര യോഗത്തിലാണ് വിമത വിഭാഗം മമതാ ബാനർജിയെ പുറത്താക്കി അരൂപ് റോയിയെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലാണ് വിമതർ പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചത്. ആകെ 80 ടിഎംസി എംഎൽഎമാരിൽ 60 പേരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതരുടെ വാദം. പാർട്ടി ചിഹ്നം ഉപയോഗിച്ചായിരുന്നു യോഗമെങ്കിലും മമതാ ബാനർജിയുടെയോ അഭിഷേക് ബാനർജിയുടെയോ ചിത്രങ്ങൾ വേദിയിൽ ഉണ്ടായിരുന്നില്ല. മമതയ്ക്ക് വേണമെങ്കിൽ പാർട്ടിയുടെ ‘മുഖ്യ ഉപദേശക’ ആകാം എന്നൊരു നിർദേശവും വിമതർ മുന്നോട്ടുവെച്ചു.
അതേസമയം, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ഭാരവാഹി പട്ടിക സമർപ്പിച്ചു. കൂടാതെ, സമാന്തര യോഗം ചേർന്ന അരൂപ് റോയ്, ഫിർഹാദ് ഹക്കീം എന്നിവരുൾപ്പെടെയുള്ള എട്ട് മുതിർന്ന നേതാക്കൾക്ക് പാർട്ടി അച്ചടക്ക സമിതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകൾ നേടി ബംഗാളിൽ അധികാരം പിടിച്ചതോടെയാണ് 15 വർഷം സംസ്ഥാനം ഭരിച്ച ടിഎംസിയിൽ വലിയ വിള്ളലുണ്ടായത്.











