തിരുവനന്തപുരം : സർക്കാരിനെതിരായുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനിമുതൽ അടിച്ചാൽ തിരിച്ചടിക്കാൻ ആണ് തീരുമാനം. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. അതിന്റെ പേരിൽ ജയിലിൽ പോകാനും തയ്യാറാണെന്നും വി ഡി സതീശൻ അറിയിച്ചു.
പോലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെ ജീവൻ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ ആളാണ് പിണറായി വിജയനെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. അത് ഇനിയും തുടരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആ പ്രസ്താവനയിലൂടെ ശരിക്കും കലാപാഹ്വാനം ആണ് പിണറായി വിജയൻ നടത്തിയതെന്നും സതീശൻ സൂചിപ്പിച്ചു.
എല്ലാ ആക്രമണങ്ങളെയും പിണറായി വിജയൻ ന്യായീകരിക്കുകയാണ്. പോലീസിലെ ക്രിമിനലുകളെയും ഗൺമാൻമാരായ ക്രിമിനലുകളെയും നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളെയും കൂടെ കൊണ്ട് നടന്നതാണ് മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകുന്നത്. സമാധാനപരമായി കരിങ്കൊടി കാണിക്കുന്ന പ്രതിപക്ഷത്തിന്റെ സമരങ്ങളെ വിമർശിക്കുന്ന മുഖ്യമന്ത്രി തന്നെ ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞുവിട്ടു എന്നും വി ഡി സതീശൻ വിമർശിച്ചു.
കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകരെ തല്ലി ചതക്കുന്ന പോലീസ് എസ്എഫ്ഐ പ്രവർത്തകരെ പാലേ, തേനെ, ചക്കരേ എന്നെല്ലാം പറഞ്ഞ് കൊഞ്ചിക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു ഫീഡിംഗ് ബോട്ടിൽ കൂടി പോലീസ് വാങ്ങി നൽകണമെന്നാണ് അത് കണ്ടപ്പോൾ തോന്നിയത്. ഇതേ പോലീസ് തന്നെ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണെന്നും വി ഡി സതീശൻ വിമർശനമുന്നയിച്ചു.
Discussion about this post