ന്യൂയോർക്ക് : അർക്കൻസാസിലെ ലെപാന്റോയിൽ താമസിക്കുന്ന ജെറി ഇവാൻസിന് തന്നെ തേടിയെത്തിയ ഭാഗ്യത്തെ കുറിച്ച് ഓർത്ത് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. വെറുമൊരു ഗ്ലാസ് കഷണം എന്ന് കരുതി മാറ്റിവെച്ചിരുന്ന വസ്തു 4.8 കാരറ്റ് വജ്രം ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജെറി ഇവാൻസിന്റെ ജീവിതം മാറിമറിഞ്ഞത്.
മർഫ്രീസ്ബോറോയിലെ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക് ഏറെ പ്രശസ്തമാണ്. മുൻപ് വജ്രഖനിയായി പ്രവർത്തിച്ചിരുന്ന ഈ പാർക്കിലെ പലയിടങ്ങളിലായി ഇപ്പോഴും വജ്രങ്ങളുടെ ചെറിയ ഭാഗങ്ങൾ ചിതറി കിടക്കുന്നുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഈ വജ്രങ്ങൾ കണ്ടെത്താനായാൽ അവ അവർക്ക് തന്നെ സ്വന്തമാക്കാൻ കഴിയുന്നതാണ്. ഇത്തരത്തിൽ വജ്രങ്ങൾ തിരയുന്നതിനായി നിരവധി സഞ്ചാരികൾ ഈ പാർക്കിൽ എത്താറുണ്ട്. ജെറി ഇവാൻസും ഈ പാർക്ക് സന്ദർശിച്ചത് വജ്രം ലഭിക്കുമോ എന്ന കൗതുകത്തോടെ ആയിരുന്നു.
ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ ജെറി ഇവാൻസിന് ലഭിച്ചത് ക്രിസ്റ്റൽ കഷണം പോലെ ഒരു വസ്തുവാണ്. അതൊരു ഗ്ലാസ് കഷ്ണം ആയിരിക്കും എന്ന് കരുതിയെങ്കിലും ഇവാൻസ് അത് പാർക്കിൽ തന്നെ കളയാതെ പോക്കറ്റിൽ ഇട്ട് വീട്ടിൽ കൊണ്ടുവന്നു. പിന്നീട് ഒരു കൗതുകത്തിന് ഈ ഗ്ലാസ് കഷ്ണം വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് അതൊരു യഥാർത്ഥ വജ്രം ആണെന്ന് ഈവൻസിന് മനസ്സിലായത്.
ഏകദേശം ഒരു ജെല്ലിബീൻ വലിപ്പവും പിരമിഡിന്റെ ആകൃതിയും ഉള്ള നിറമില്ലാത്ത രത്നമാണ് ജെറി ഇവാൻസിന് ലഭിച്ചത്. ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇത് യഥാർത്ഥ വജ്രമാണെന്ന് മനസ്സിലായത്. ‘ഇവാൻസ് ഡയമണ്ട്’ എന്നാണ് ഇപ്പോൾ ഈ വജ്രത്തിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിൽ നിന്നും കണ്ടെത്തപ്പെട്ട ഏറ്റവും വലിയ വജ്രം കൂടിയാണ് ‘ഇവാൻസ് ഡയമണ്ട്’.
Discussion about this post