ടെഹ്റാൻ : ബുഷെഹർ ആണവനിലയത്തിന് നേരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ഹോർമുസ് ഇടുക്കിൽ വെച്ച് ‘എംഎസ്സി ഇഷിക’ എന്ന കപ്പലിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഡ്രോൺ ആക്രമണം നടത്തിയത്.
ആക്രമണത്തെ തുടർന്ന് കപ്പലിൽ കനത്ത തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച പുലർച്ചെയാണ് ഇറാന്റെ പ്രധാന ആണവനിലയങ്ങളിൽ ഒന്നായ ബുഷെഹറിന് സമീപം അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചത്. ഈ ആക്രമണത്തിൽ ആണവനിലയത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അനുബന്ധ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ആണവനിലയത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റേഡിയേഷൻ ഭീഷണിയില്ലെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു. തങ്ങളുടെ തന്ത്രപ്രധാനമായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച ഇറാൻ, മണിക്കൂറുകൾക്കുള്ളിൽ ഹോർമുസ് കടലിടുക്കിൽ വെച്ച് തിരിച്ചടി നൽകുകയായിരുന്നു.








