കരിപ്പൂര്‍: തീവ്രവാദ ആക്രമണങ്ങള്‍ നേരിടുന്നതിനാവശ്യമായ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളും. കെ.ഡി. സിങ് അധ്യക്ഷനായുള്ള പാര്‍ലമെന്റ് സമിതിയുടെ കണ്ടെത്തലുകളിലാണ് ഇതുമായി ബന്ധപ്പെട്ട വിവരമുള്ളത്.
സേനാവിഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന തീവ്രവാദ ആക്രമണ പ്രതിരോധ പ്രത്യാക്രമണ പദ്ധതി (സി.ടി.സി.പി) നടപ്പാക്കാനാവശ്യമായ അപ്രോച്ച് റോഡുകളുടെ അഭാവമാണ് വിമാനത്താവളങ്ങളുടെ ഏറ്റവും വലിയ ന്യൂനതയായി വിലയിരുത്തിയിരിക്കുന്നത്.
രാജ്യത്തെ 98വിമാനത്താവളങ്ങളില്‍ 26 എണ്ണത്തെയാണ് അതീവ സുരക്ഷാഭീഷണി നേരിടുന്നവയായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്. കോഴിക്കോട് വിമാനത്താവളത്തെ പരാധീനതകളുടെ വിമാനത്താവളമായാണ് സമിതി വിശേഷിപ്പിച്ചിരിക്കുന്നത്. എക്സ്റേ ഡോര്െഫ്രയിം മെറ്റല്‍ ഡിറ്റക്ടര്‍, കൈയില്‍ പിടിക്കാവുന്ന മെറ്റല്‍ ഡിറ്റക്ടര്‍, ബോംബ് നിര്‍വീര്യമാക്കുന്ന സംവിധാനം, ആശയവിനിമയ ഉപാധികള്‍ എന്നിവയില്‍ എല്ലാം സേനാവിഭാഗങ്ങള്‍ പരാധീനത അനുഭവിക്കുന്നു.
വിമാനത്താവളപരിസരങ്ങള് മുഴുവന്‍ കാണാവുന്ന രീതിയിലല്ല ക്യാമറകള്‍. പലഭാഗത്തും നിഴല്‍ പതിയുന്നു. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളും വന്‍ ഭീഷണിയിലാണെന്ന് സമിതി പറയുന്നു. അതീവ ഭീഷണി നേരിടുന്ന ആറു വിമാനത്താവളങ്ങളില്‍ സി.സി.ടി.വി. യില്ല. 30 ദിവസത്തെ റെക്കോഡിങ് സംവിധാനം വേണ്ടയിടത്ത് 80 ശതമാനത്തിലും 20 ദിവസത്തെ റെക്കോഡിങ് സംവിധാനമേയുള്ളൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ മാത്രമാണ് തികഞ്ഞ സുരക്ഷാ സൗകര്യങ്ങളുള്ളവ. പത്താന്‍കോട്ടിലെ ആക്രമണപശ്ചാത്തലത്തില്‍ ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ് സമിതിയുടെ കണ്ടെത്തലുകള്‍. 56 വിമാനത്താവളങ്ങള്‍ സുരക്ഷാ ഭീഷണി നേരിടുന്നവയായും സമിതി കണ്ടത്തിയിട്ടുണ്ട്. ഇതില്‍ 37 എണ്ണത്തില്‍ മാത്രമാണ് സി.ഐ.എസ്.എഫിന് സുരക്ഷാ ചുമതലയുള്ളത്. 16 വിമാനത്താവളങ്ങള്‍ മാത്രമാണ് രാജ്യത്ത് സുരക്ഷാ ഭീഷണിയില്ലാത്തവ.
Discussion about this post