തിരുവല്ല: ഭർതൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ ലോക്കൽ കമ്മിറ്റി അംഗത്തെ സി.പി.എം. പാർട്ടിയിൽനിന്ന് പുറത്താക്കി. തിരുവല്ല ടൗൺ നോർത്ത് എൽ.സി.അംഗം സജിമോനെ ആണ് പുറത്താക്കിയത്. നോർത്ത് ലോക്കൽ കമ്മിറ്റിയുടെ മുൻസെക്രട്ടറിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു സജിമോൻ.
2017-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൂന്ന് കുട്ടികളുടെ മാതാവായിരുന്നു വീട്ടമ്മ. സജിമോനുമായുള്ള ബന്ധത്തിൽ ഇവർക്ക് വീണ്ടും ഒരു കുട്ടി ജനിച്ചതോടെ ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ സജിമോൻ തയ്യാറാകാതിരുന്നതോടെ കേസാവുകയായിരിന്നു. സജിമോന്റെ ഡി.എൻ.എ. പരിശോധിക്കാൻ എടുത്ത സാമ്പിളിൽ തിരിമറിനടത്താൻ ശ്രമിച്ച കേസിൽ തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറേയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് സംഭവം വിവാദമായതോടെ സജിമോനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ തോമസ് ഐസക്, കെ.കെ.ജയചന്ദ്രൻ, കെ.കെ.ഷൈലജ എന്നിവർ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുറത്താക്കൽ തീരുമാനം ഉണ്ടായത്. 2021-ൽ വനിതാ പ്രവർത്തകയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്.
Discussion about this post