കണ്ണൂർ: തലശ്ശേരിയിൽ നാട്ടുകാർക്കും പോലീസിനും നേരെ യുവതിയുടെ പരാക്രമം. സംഭവത്തിൽ വടക്കുമ്പാട് കൂളിബസാറിലെ റസീനയെ (38) പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്‌തെന്ന കേസിലാണ് ഇവരെ പിടികൂടിയത്.
ലഹരിയിലായിരുന്നു ഇവരുടെ പരാക്രമമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ട് തിരുവങ്ങാട് കീഴന്തിമുക്കിലാണ് സംഭവം. കാറിലെത്തിയ യുവതി നാട്ടുകാർക്കുനേരെ ആക്രോശിച്ചു കയ്യേറ്റം ചെയ്യാൻ തുനിഞ്ഞു. നാട്ടുകാരിൽ ചിലരെ ചവിട്ടുന്നതും അസഭ്യം പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. സ്ഥലത്തെത്തിയ എസ്‌ഐ വി.വി.ദീപ്തി യുവതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ എത്തിച്ചു.
വൈദ്യപരിശോധനയ്ക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു എസ്‌ഐ ദീപ്തിയെ യുവതി കയ്യേറ്റം ചെയ്തത്. വെെദ്യപരിശോധനയ്ക്കായി ജീപ്പിൽ നിന്ന് ഇറക്കുമ്പോൾ റസീന എസ്ഐക്ക് നേരെ തിരിഞ്ഞു. മുഖത്തടിച്ചു. ചവിട്ടി. ബലം പ്രയോഗിച്ച് റസീനയെ കീഴ്പ്പെടുത്തി എസ്ഐയും രണ്ട് പോലീസുകാരും ആശുപത്രി മുറിയിലാക്കി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ശുചിമുറിയിൽ പോകണമെന്ന് റസീന ആവശ്യപ്പെട്ടു.എസ്ഐ ദീപ്തി സഹായിക്കാനെത്തി. ശുചിമുറിയിലേക്ക് കൊണ്ടുപോകും വഴി വീണ്ടും എസ്ഐയെ ചവിട്ടി.
യുവതിയെ കീഴ്‌പ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇവർ ഓടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിന് മുൻപും ഇവർ നാട്ടുകാർക്കെതിരെ അക്രമം നടത്തിയിരുന്നതായി പരാതി ഉണ്ടായിരുന്നു.
തലശ്ശേരി, ന്യൂമാഹി, പിണറായി, കണ്ണൂർ സിറ്റി, മട്ടന്നൂർ സ്റ്റേഷനുകളിലായി വിവിധ കേസുകൾ ഇവർക്കെതിരെയുണ്ട്. മിക്കതും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത് തന്നെയാണ്. ജയിലിലുമായി. സ്ഥിരം പ്രശ്നക്കാരിയെന്ന കുപ്രസിദ്ധിയാണ് കൂളിബസാർ സ്വദേശിയായ റസീനക്ക് തലശ്ശേരിയിൽ ഉള്ളത്.
Discussion about this post