ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. നികുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് ജിഎസ്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. സൊമാറ്റോ 402 കോടി രൂപയുടെ നികുതി കുടിശിക വരുത്തിയതായാണ് നോട്ടീസിൽ പറയുന്നത്. ഡെലിവറി ചാർജിൻമേലുള്ള നികുതിയാണ് സൊമാറ്റോ അടയ്ക്കാതിരിക്കുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇത് അടയ്‌ക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം. ഡെലിവറി പങ്കാളികൾക്ക് വേണ്ടി കമ്പനിയാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. കൂടാതെ, പരസ്പര സമ്മതത്തോടെയുള്ള കരാർ വ്യവസ്ഥകൾ പ്രകാരം ഡെലിവറി പങ്കാളികൾ ആണ് ഉപഭോക്താക്കൾക്ക് ഡെലിവറി സേവനം നൽകുന്നത്. അല്ലാതെ കമ്പനിക്കല്ല. കാരണം കാണിക്കൽ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നൽകുമെന്നാണ് സെമാറ്റോയുടെ വിശദീകരണം.
സർവീസ് മേഖലയിൽ ഉൾപ്പെടുന്ന കമ്പനികൾ 18 ശതമാനം നികുതിയാണ് അടയ്ക്കേണ്ടത്. ഇത് അടച്ചിട്ടില്ല എന്ന് കാണിച്ചാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 2019 ഒക്ടോബർ 29 നും 2022 മാർച്ച് 31 നും ഇടയിലുള്ള കാലയളവിൽ പലിശയും പിഴയും സഹിതം 401.7 കോടി രൂപയുടെ നികുതി ബാധ്യതയാണ് കാണിക്കുന്നത്. സെൻട്രൽ ഗുഡ്‌സിന്റെ സെക്ഷൻ 74 (1) പ്രകാരമാണ് നികുതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്
അതേസമയം ജിഎസ്ടി നോട്ടീസ് ലഭിച്ചതിന് പിന്നാലെ സൊമാറ്റോയുടെ ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു.രാവിലെ 9:27ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) സൊമാറ്റോ ഓഹരികൾ 2 ശതമാനം ഇടിഞ്ഞ് 124.50 രൂപയായി.
Discussion about this post