തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. 2014ൽ ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗം ഉപയോഗിച്ചാണ് പിണറായി അധിക്ഷേപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പിണറായിയുടെ പ്രവർത്തന രീതിയോടും ശൈലിയോടും പഴയേതിനേക്കാൽ അതിശക്തമായ വിയോജിപ്പാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയമായ എതിർപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
1996,98 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രനെ തഴഞ്ഞ് 1999 ൽ സീറ്റ് പിടിച്ചെടുത്ത സിപിഎം 2014 ലും ആർഎസ്പിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് അവർ മുന്നണി വിടുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ എൻ.കെ.പ്രേമചന്ദ്രനെതിരെ പിബി അംഗം എം.എ.ബേബിയാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലുമാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയത്.
പിണറായിയുടെ ഈ പ്രയോഗം പാർട്ടിയ്ക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് പരാമർശം തിരുത്താതെ താൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടുവെന്നാണ് പിണറായി വിജയൻ കൊല്ലത്ത് ചോദിച്ചത്
Discussion about this post